യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യം നേരിടുന്നതിനായി കാനഡയിലെ പ്രമുഖ വിമാനക്കമ്പനികളായ വെസ്റ്റ്ജെറ്റും പോർട്ടർ എയർലൈൻസും താൽക്കാലിക ഇന്ധന സർചാർജ് ഏർപ്പെടുത്തി. ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പരിഷ്കാരം അനുസരിച്ച്, കമ്പാനിയൻ വൗച്ചറുകൾ ഉപയോഗിച്ച് നടത്തുന്ന ബുക്കിംഗുകൾക്ക് വെസ്റ്റ്ജെറ്റ് 60 ഡോളർ അധികമായി ഈടാക്കും.
ഇന്ധനവില പ്രവർത്തന ചിലവിനെ കാര്യമായി ബാധിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നും സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് ഈ തുക പിൻവലിക്കുമെന്നും കമ്പനി അറിയിച്ചു. കൂടാതെ, തിരക്ക് കുറഞ്ഞ റൂട്ടുകളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ, പോർട്ടർ എയർലൈൻസ് തങ്ങളുടെ വിഐപോർട്ടർ (VIPorter) റിഡംപ്ഷൻ ബുക്കിംഗുകൾക്ക് മാർച്ച് 23 മുതൽ 40 ഡോളർ അധിക നിരക്ക് ഈടാക്കിത്തുടങ്ങി. എന്നാൽ സാധാരണ ബുക്കിംഗുകളെ ഈ മാറ്റം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, എയർ കാനഡ തങ്ങളുടെ വിമാന ടിക്കറ്റുകളിൽ നിലവിൽ സർചാർജ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, വെക്കേഷൻ പാക്കേജുകൾക്ക് 50 ഡോളർ അധികമായി ഈടാക്കുന്നുണ്ട്.