ആഗോള വിപണിയിലെ അസ്ഥിരത: വാൻകൂവറിൽ ഇന്ധനവില കുതിച്ചുയരുന്നു

By: 600110 On: Apr 7, 2026, 1:38 PM

 

മെട്രോ വാൻകൂവറിൽ ഇന്ധനവില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഞായറാഴ്ച ലിറ്ററിന് ശരാശരി 2.11 ഡോളറിലെത്തിയ വില കഴിഞ്ഞ ആഴ്ചയേക്കാൾ 1.4 സെൻ്റ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ ലിറ്ററിന് 2.35 ഡോളർ വരെ ഈടാക്കുമ്പോൾ, കാനഡയിലെ ദേശീയ ശരാശരി 1.80 ഡോളറായി തുടരുകയാണ്. ഡീസൽ വിലയാകട്ടെ ലിറ്ററിന് 225 സെൻ്റ് എന്ന സർവ്വകാല റെക്കോർഡിലാണ്.

ആഗോളതലത്തിലെ എണ്ണ വിതരണ പ്രതിസന്ധിയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതോടെയാണ് എണ്ണവില കുതിച്ചുയർന്നത്. ഇതിലൂടെയുള്ള ഗതാഗതം സുഗമമാകാതെ വില കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

നിലവിലെ സാഹചര്യം കാനഡക്കാരെ വരുംദിവസങ്ങളിൽ കൂടുതൽ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം പാത തുറന്നില്ലെങ്കിൽ ഇറാൻ്റെ പവർ പ്ലാൻ്റുകൾക്ക് നേരെ ആക്രമണം നടത്തുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. എന്നാൽ ഈ ഭീഷണികൾ അവിവേകമാണെന്നാണ് ഇറാൻ്റെ പ്രതികരണം.

ആഗോള രാഷ്ട്രീയത്തിലെ ഈ അനിശ്ചിതത്വം തുടരുന്നിടത്തോളം ഇന്ധനവിലയിലെ അസ്ഥിരത മാറില്ലെന്നാണ് വിദഗ്ധ പക്ഷം. നിലവിൽ കാനഡയിൽ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവില നൽകേണ്ടി വരുന്ന വാൻകൂവറിലെ ജനങ്ങൾക്ക് വരും ആഴ്ചകളും കടുത്തതാകാനാണ് സാധ്യത.