ഫിഫ വേള്‍ഡ് കപ്പ്: ഡാളസിലെയും ആര്‍ലിംഗ്ടണിലെയും ഹോട്ടല്‍ ബുക്കിംഗുകള്‍ ഫിഫ റദ്ദാക്കി

By: 600002 On: Apr 4, 2026, 8:56 AM



 

പി പി ചെറിയാന്‍

ഡാളസ്: 2026-ലെ ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കയിലെ ഡാളസ്, ആര്‍ലിംഗ്ടണ്‍ നഗരങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടല്‍ മുറികള്‍ ഫിഫ റദ്ദാക്കി.

ടൂര്‍ണമെന്റ് സ്റ്റാഫുകള്‍ക്കും മാധ്യമങ്ങള്‍ക്കുമായി നീക്കിവെച്ച മുറികളാണ് റദ്ദാക്കിയത്. കാണികളുടെ എണ്ണത്തില്‍ വ്യക്തത വരുന്നതിനനുസരിച്ചുള്ള സ്വാഭാവിക ക്രമീകരണം മാത്രമാണിതെന്ന് ഫിഫ അറിയിച്ചു.

അമേരിക്കയിലെ കര്‍ശനമായ വിസ നിയമങ്ങളും ട്രാവല്‍ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ 15,000 ഡോളര്‍ വരെ ബോണ്ട് നല്‍കേണ്ടി വരുന്നത് വിദേശ ആരാധകരെ പിന്നോട്ട് വലിക്കുന്നു.

വിദേശ സഞ്ചാരികള്‍ കുറഞ്ഞാലും അമേരിക്കയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വലിയ താല്‍പ്പര്യമുള്ളതിനാല്‍ ടിക്കറ്റുകള്‍ വിറ്റുപോകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇത്രയൊക്കെയാണെങ്കിലും ഡാളസിലെ ഹോട്ടല്‍ നിരക്കുകളില്‍ 46% വര്‍ദ്ധനവുണ്ട്. ലോകകപ്പ് വഴി മേഖലയില്‍ 1.5 ബില്യണ്‍ മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ വരുമാനം പ്രതീക്ഷിക്കുന്നു.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് (9 എണ്ണം) ആതിഥേയത്വം വഹിക്കുന്ന നഗരമാണ് ആര്‍ലിംഗ്ടണ്‍. ടൂര്‍ണമെന്റ് അടുക്കുന്നതോടെ ബുക്കിംഗുകള്‍ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.