കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായിരുന്നു 2025 എന്ന് വാർഷിക റിപ്പോർട്ട്

By: 600110 On: Apr 3, 2026, 1:49 PM

2025-ലെ തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ട് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് . ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വർഷങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 92,200-ലധികം അടിയന്തര ഫോൺ കോളുകളാണ് അഗ്നിശമന സേനാംഗങ്ങൾക്ക് ലഭിച്ചത്. ഇത് 2024-നെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണ്. പകുതിയിലധികം കോളുകളും  ഗുരുതരമായ മെഡിക്കൽ സഹായം ആവശ്യപ്പെട്ടുള്ളതായിരുന്നു.

ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിലെ വൻ വർദ്ധനവാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 2025-ൽ 4,700-ലധികം ലഹരിമരുന്ന് കേസുകൾ ഇവർ കൈകാര്യം ചെയ്തു, ഇത് മുൻവർഷത്തേക്കാൾ 60 ശതമാനം കൂടുതലാണ്. 2026-ൽ ഈ സാഹചര്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ജനുവരി മാസത്തിൽ മാത്രം 609  അമിത ലഹരി ഉപയോഗ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 138 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ്.  ഓവർഡോസ് കേസുകളും ഭവനരഹിതരായവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇപ്പോൾ അഗ്നിശമന സേനയുടെ ദൈനംദിന ജോലിയുടെ ഭാഗമായി മാറിയിരിക്കുന്നു.  

കാല്ഗറിയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും നഗരവൽക്കരണവും സേനയ്ക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്.  പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും സ്റ്റേഷനുകൾ നവീകരിക്കുന്നതിനും കാലതാമസം വരുത്തുന്നു. അതിനാൽ നഗരത്തിൻ്റെ വളർച്ചയ്ക്കൊപ്പം സേവനങ്ങളും മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് വകുപ്പ് അറിയിച്ചു.  നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ജീവനക്കാരെയും പ്രത്യേക മെഡിക്കൽ റെസ്പോൺസ് യൂണിറ്റുകളെയും പുതിയ ഏരിയൽ ഫയർ ട്രക്കുകളെയും ആവശ്യമാണെന്ന് ഫയർ ചീഫ് സ്റ്റീവ് ഡോങ്‌വർത്ത് പറഞ്ഞു.