കാനഡയിലെ കുട്ടികൾക്കിടയിലുള്ള സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സസ്‌കാച്ചവൻ പ്രീമിയർ സ്കോട്ട് മോ രംഗത്തെത്തി. കുട്ടികളുടെ മാനസികാരോഗ്യം, സൈബർ ബുള്ളിയിംഗ് തുടങ്ങിയവ കണക്കിലെടുത്താണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്നതിനെക്കുറിച്ച് കാനഡ ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് പ്രീമിയർ സ്കോട്ട് മോ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ആംഗസ് റീഡ് നടത്തിയ പോളിൽ പങ്കെടുത്ത 75 ശതമാനം കനേഡിയൻമാരും അഭിപ്രായപ്പെട്ടത് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കണമെന്നാണ്. ഇൻ്റർനെറ്റിലെ തെറ്റായ വിവരങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നതിൽ 92 ശതമാനം ആളുകളും ആശങ്ക പ്രകടിപ്പിച്ചു. സൈബർ ഇടങ്ങളിലെ പരിധിവിട്ട പരിഹാസങ്ങളും ആക്രമണങ്ങളും വലിയൊരു ഭീഷണിയാണെന്ന് 90 ശതമാനം പേരും വിശ്വസിക്കുന്നു. സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തെ തകർക്കുമെന്ന് 94 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
കുട്ടികൾ മോശമായ ദൃശ്യങ്ങൾ കാണാനിടയാകുന്നത് 85 ശതമാനം മാതാപിതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്. ടിക് ടോക്, എക്സ് (ട്വിറ്റർ), സ്നാപ്ചാറ്റ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് കുട്ടികൾക്ക് ഏറ്റവും ദോഷകരമെന്നാണ് സർവ്വേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയത്. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ തന്റെ കുട്ടിയുടെ സ്വഭാവത്തിൽ വലിയ പുരോഗതി ഉണ്ടായതായി ഒരു രക്ഷിതാവ് കുറിച്ചു. മാതാപിതാക്കൾ തന്നെ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സമയമാണിതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
എങ്കിലും, ഇത്തരമൊരു നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്നതിൽ പലർക്കും സംശയമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിയൽ രേഖകളുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഓസ്‌ട്രേലിയ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകഴിഞ്ഞു. ഈ മാതൃക കാനഡയും പിന്തുടരണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.