യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വരാനിരിക്കുന്ന ഏപ്രിൽ 10 മുതൽ പുതിയ യാത്രാ നിബന്ധനകൾ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയൻ പുതുതായി നടപ്പിലാക്കുന്ന 'എൻട്രി/എക്സിറ്റ് സിസ്റ്റം' അനുസരിച്ചായിരിക്കും ഇനി മുതൽ അതിർത്തി കടന്നുള്ള യാത്രകൾ. അത്യാധുനിക ബയോമെട്രിക് സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. വിരലടയാളം, മുഖചിത്രം തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും യാത്രയുടെ വിശദാംശങ്ങളും അതിർത്തികളിൽ ശേഖരിക്കും. വേഗത്തിലുള്ള പരിശോധന ലക്ഷ്യമിട്ടാണ് ഈ മാറ്റമെങ്കിലും, ആദ്യഘട്ടത്തിൽ വിമാനത്താവളങ്ങളിൽ വലിയ തിരക്കും കാലതാമസവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
യാത്രക്കാരുടെ വിരലടയാളവും ഫോട്ടോയും ഡിജിറ്റൽ സംവിധാനം വഴി ശേഖരിക്കും. സെൽഫ് സർവീസ് കിയോസ്കുകൾ വഴിയായിരിക്കും ഈ സേവനം ലഭ്യമാകുക. 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ ഹ്രസ്വകാല സന്ദർശനത്തിനായി എത്തുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള ഇതര രാജ്യക്കാർക്ക് ഈ നിയമം ബാധകമാണ്. പുതിയ സംവിധാനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കണക്ഷൻ ഫ്ലൈറ്റുകൾ ഉള്ളവർ മതിയായ സമയം മുൻകൂട്ടി കരുതണം.
29 യൂറോപ്യൻ രാജ്യങ്ങളിലായി 2025 ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ പദ്ധതി 2026 ഏപ്രിൽ പത്തോടെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. ആദ്യ മാസങ്ങളിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും ഭാവിയിൽ അതിർത്തി കടന്നുള്ള യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കാൻ ഈ ഡിജിറ്റൽ പരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ തിരക്കിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ എയർലൈനുകൾ വഴി യാത്രക്കാർക്ക് ലഭ്യമാക്കും.