ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്ന 'അൽഗോരിതമിക് പ്രൈസിംഗ്' സമ്പ്രദായത്തിനെതിരെ കാനഡയിൽ ജനരോഷം ശക്തമാകുന്നു. അബാക്കസ് ഡാറ്റ നടത്തിയ പുതിയ സർവേ പ്രകാരം, 52 ശതമാനം കനേഡിയൻമാരും ഈ രീതി പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ വരുമാനം, താമസസ്ഥലം , വംശീയത തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വിശകലനം ചെയ്ത് ഒരേ ഉൽപ്പന്നത്തിന് പലരിൽ നിന്ന് പല വില ഈടാക്കുന്നത് വിവേചനപരമാണെന്നാണ് പൊതുവികാരം. നിലവിൽ മാണിറ്റോബ റീട്ടെയിൽ മേഖലയിൽ ഇത്തരം പ്രവണതകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
റൈഡ് ഷെയറിംഗ് ആപ്പുകളിലും വിമാന ടിക്കറ്റുകളിലും നിലവിലുള്ള 'ഡൈനാമിക് പ്രൈസിംഗ്' രീതി പലചരക്ക് സാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളിലേക്ക് വ്യാപിക്കുന്നതാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത്. ഓൺലൈൻ ഗ്രോസറി പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാകാർട്ട് നടത്തിയ പരീക്ഷണങ്ങളിൽ ഒരേ സാധനത്തിന് തന്നെ വലിയ വിലവ്യത്യാസം കണ്ടെത്തിയിരുന്നു. ഇത് ഒരു ശരാശരി കുടുംബത്തിന് പ്രതിവർഷം 1,200 ഡോളറിലധികം അധിക ബാധ്യത വരുത്തിവെക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിലനിർണ്ണയത്തിലെ സുതാര്യതയില്ലായ്മയും സ്വകാര്യതാലംഘനവും ചൂണ്ടിക്കാട്ടി കാനഡയിലെ കോംപറ്റീഷൻ ബ്യൂറോയ്ക്ക് പരാതികൾ നൽകാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. അത്യാവശ്യ സാധനങ്ങളുടെ വില ഇത്തരത്തിൽ മാറ്റം വരുത്തുന്നത് സാധാരണക്കാരുടെ സാമ്പത്തിക ആസൂത്രണത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം പങ്കുവയ്ക്കുന്നു.