സമ്മതമില്ലാതെ ഒരാളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ പുതിയ നിയവുമായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് ഇനി മുതൽ 75,000 ഡോളർ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്ന് പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചു. ഇരയാക്കപ്പെടുന്നവർക്ക് കോടതി മുഖേന 75,000 ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെടാം.
പുതിയ നിയമം അനുസരിച്ച് സമ്മതമില്ലാതെ ഒരാളുടെ നഗ്നചിത്രങ്ങളോ ലൈംഗിക ദൃശ്യങ്ങളോ പങ്കുവയ്ക്കുന്നത് കുറ്റകരമാണ്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. പുതിയ 'ഇൻ്റിമേറ്റ് ഇമേജ് പ്രൊട്ടക്ഷൻ ആക്ട്' പ്രകാരമാണ് ഈ നടപടി. ഇരകൾക്ക് ദൃശ്യങ്ങൾ നീക്കം ചെയ്യാൻ വേഗത്തിൽ ഉത്തരവ് നേടാൻ ഈ നിയമം സഹായിക്കും. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വ്യക്തിക്കും അത് ഹോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകൾക്കും എതിരെ നടപടി എടുക്കാം. ദൃശ്യങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് വൻതുക പിഴ ശിക്ഷ ലഭിക്കും.
വ്യക്തികൾക്ക് 5,000 ഡോളർ വരെയും സ്ഥാപനങ്ങൾക്ക് 100,000 ഡോളർ വരെയും പ്രതിദിന പിഴ ചുമത്താം. കുട്ടികളെയും കൗമാരക്കാരെയും ഇത്തരം ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിയമം മുൻഗണന നൽകുന്നുണ്ട്. നിയമനടപടികൾ ലളിതമാക്കാൻ സിവിൽ റെസല്യൂഷൻ ട്രൈബ്യൂണലിനെ (CRT) ചുമതലപ്പെടുത്തി. കോടതിയിൽ പോകാതെ തന്നെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സിആർടി സഹായിക്കും. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്താതെ പരാതി നൽകാം. കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങൾക്കും ഈ നിയമം ബാധകമാണ്. മാനസികമായ ആഘാതം നേരിടുന്ന ഇരകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. മുൻപ് ഇത്തരം കേസുകളിൽ നഷ്ടപരിഹാരം ലഭിക്കുന്നത് വളരെ പ്രയാസകരമായിരുന്നു.