പി പി ചെറിയാന്‍
ദുബായ്/വാഷിംഗ്ടണ്‍: യുഎസ്-ഇസ്രായേല്‍ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകുകയും ഓഹരി വിപണികള്‍ തകരുകയും ചെയ്തു.
ഇസ്രായേല്‍ ഇറാന്റെ വാതക പാടങ്ങള്‍ ആക്രമിച്ചതിന് പകരമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 60 ശതമാനത്തിലധികം വര്‍ദ്ധിച്ച് ബാരലിന് 110 ഡോളറിന് മുകളിലെത്തി.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഇത് ആഗോള വിതരണ ശൃംഖലയെ ബാധിച്ചു.
ദുബായില്‍ വ്യോമാക്രമണങ്ങള്‍ പ്രതിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യ നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടു. ഖത്തറിലെ ഗ്യാസ് പ്ലാന്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 1,000 കടന്നു. ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ വര്‍ഷവും തുടരുകയാണ്.
ഇറാന്റെ ആണവ പദ്ധതിക ഇനി പ്രവര്‍ത്തിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടു. ആക്രമണം തുടര്‍ന്നാല്‍ ഇറാന്റെ വാതക പാടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
യുദ്ധം ദീര്‍ഘകാലം നീണ്ടുനിന്നാല്‍ ആഗോളതലത്തില്‍ ഇന്ധനവിലയും പണപ്പെരുപ്പവും നിയന്ത്രണാതീതമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു.