ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചു; മകള്‍ക്ക് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് നല്‍കിയത് വിവാദമാകുന്നു

By: 600002 On: Mar 18, 2026, 6:54 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്ന ലാരിജാനിയുടെ മരണം ഇറാനു വലിയ തിരിച്ചടിയാണ്.

അമേരിക്കയെ പരസ്യമായി ശത്രുവായി പ്രഖ്യാപിക്കുമ്പോഴും ലാരിജാനിയുടെ കുടുംബത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ലാരിജാനിയുടെ മകള്‍ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡന്‍ ഭരണകൂടം 2021-ല്‍ ഗ്രീന്‍ കാര്‍ഡ് നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

2017-ല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഫാത്തിമ ലാരിജാനിക്ക് 2021-ലാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്. ജോര്‍ജിയയിലെ എമോറി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇവര്‍ ജോലി ചെയ്തിരുന്നു.

ഇറാന്‍ ഭരണകൂടം സ്വന്തം നാട്ടില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതില്‍ ലാരിജാനി വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, ഫാത്തിമയെ ജോലിയില്‍ നിന്ന് നീക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇവരെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കി.

ലാരിജാനിയുടെ സഹോദരന് കാനഡയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിരുന്നു. മറ്റൊരു ബന്ധു ബ്രിട്ടനില്‍ പ്രൊഫസറായി ജോലി ചെയ്യുന്നു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നാശം പരസ്യമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുടെ കുടുംബം അതേ രാജ്യങ്ങളില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്നു എന്നത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. കഴിഞ്ഞ രാത്രി നടന്ന ആക്രമണത്തില്‍ ലാരിജാനിയുടെ മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.