കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ 27 വയസ്സുകാരിയെ കൊലപാതകക്കുറ്റം ചുമത്തി  അറസ്റ്റ് ചെയ്തു

By: 600002 On: Mar 16, 2026, 8:34 AM

 

 

 

പി. പി. ചെറിയാന്‍

സാന്‍ ജോവാക്വിന്‍ കൗണ്ടി (കാലിഫോര്‍ണിയ): അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ 27 വയസ്സുകാരിയായ മോണിക്ക ബരാജാസിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

18-ാം വയസ്സില്‍ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച സാഞ്ചസ്, തന്റെ 14 വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ട അപകടം ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസില്‍ ആറ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 26 മാസത്തെ ജയില്‍വാസത്തിന് ശേഷം 2019-ല്‍ ഇവര്‍ പുറത്തിറങ്ങി.

കഴിഞ്ഞ ഡിസംബര്‍ 2-ന് സ്റ്റോക്ടണിലെ ഗെര്‍ട്രൂഡ് അവന്യൂവില്‍ വെച്ചാണ് സാഞ്ചസിനും കൂടെയുണ്ടായിരുന്ന ഒരാള്‍ക്കും വെടിയേറ്റത്. സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യം പോലീസ് പിടികൂടിയത്. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ നിലവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്,ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും .