കാനഡയിലെ വിന്നിപെഗിലുള്ള പ്ലാസ്മ ശേഖരണ കേന്ദ്രങ്ങളിൽ രണ്ട് പേർ മരണപ്പെട്ടതിനെത്തുടർന്ന്, പണം നൽകിയുള്ള പ്ലാസ്മ ശേഖരണം നിരോധിക്കുന്നത് പരിഗണനയിലാണെന്ന് മാനിറ്റോബ ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലും, ഈ വർഷം ജനുവരി 30-നുമാണ് പ്ലാസ്മ സ്വീകരിക്കുന്നതിനിടെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ റോഡിയത്ത് അലബെദെ എന്ന യുവതി പ്ലാസ്മ നൽകുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഹെൽത്ത് കാനഡയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പാനിഷ് കമ്പനിയായ ഗ്രിഫോൾസ് നടത്തുന്ന കേന്ദ്രങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്. എന്നാൽ മരണങ്ങളും പ്ലാസ്മ ശേഖരണവും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെയും ഹെൽത്ത് കാനഡയുടെയും പ്രാഥമിക വാദം. രക്തസ്രാവം, കരൾ രോഗങ്ങൾ, കാൻസർ തുടങ്ങിയവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ദ്രാവകമാണ് പ്ലാസ്മ. 2022 മുതൽ വിന്നിപെഗിൽ പ്രവർത്തിക്കുന്ന ഈ സ്വകാര്യ കമ്പനി, പ്ലാസ്മ നൽകുന്നവർക്ക് പണം നൽകാറുണ്ട്. നിലവിൽ ഈ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.