ഇറാൻ യുദ്ധം ആഗോള വിമാനയാത്രാ മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് വില കുത്തനെ കൂടിയതോടെ കാനഡയിലെ ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ യാത്രക്കാർക്ക് ഇത് വലിയ സാമ്പത്തിക ഭാരമാകുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
യുദ്ധം മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായത്. കാനഡ അന്താരാഷ്ട്ര വിപണിയിലെ വിലയെ ആശ്രയിച്ച് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാൽ, വിമാനക്കമ്പനികൾക്ക് ഈ അധികച്ചെലവ് ഒഴിവാക്കാനാവില്ല. പ്രവർത്തനച്ചെലവ് പരിധി വിട്ടതോടെ, സ്വാഭാവികമായും ആ ഭാരം ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരിലേക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകുകയാണ്.
അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്ന കുടുംബങ്ങൾക്കും ബിസിനസ്സ് യാത്രക്കാർക്കും ടിക്കറ്റ് നിരക്കിലെ വർദ്ധനവ് വലിയ തിരിച്ചടിയാകും. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ചില വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാനോ അനാവശ്യ റൂട്ടുകൾ ഒഴിവാക്കാനോ സാധ്യതയുണ്ട്.. നിലവിലെ നിരക്കിന് പുറമെ 'ഫ്യൂവൽ സർചാർജ്' എന്ന പേരിൽ അധിക തുക യാത്രക്കാരിൽ നിന്ന് ഈടാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർ എത്രയും നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് ട്രാവൽ ഏജൻ്റുമാർ നിർദ്ദേശിക്കുന്നു. ഇറാൻ യുദ്ധം എത്രനാൾ നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ധന വിപണിയിലെ വരും ദിവസങ്ങളിലെ മാറ്റങ്ങൾ.