മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്: മായ ഹെര്‍ണാണ്ടസിന് 15 വര്‍ഷം തടവ്

By: 600002 On: Mar 6, 2026, 11:18 AM



 

പി പി ചെറിയാന്‍

ബേക്കേഴ്‌സ്ഫീല്‍ഡ് (കാലിഫോര്‍ണിയ): സൗന്ദര്യവര്‍ദ്ധക ചികിത്സയ്ക്കായി പോയപ്പോള്‍ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കാലിഫോര്‍ണിയ സ്വദേശിനിയായ മായ ഹെര്‍ണാണ്ടസിന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വ്യാഴാഴ്ചയായിരുന്നു കോടതി വിധി.

2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നിനും രണ്ടിനും വയസ്സുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കല്‍ സ്പായിലേക്ക് പോയി. എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്ത് കാര്‍ ലോക്ക് ചെയ്ത ശേഷമാണ് അവര്‍ പോയതെങ്കിലും, ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്‍ജിന്‍ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയര്‍ന്നു. ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങി.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഒരു വയസ്സുകാരന്‍ അമിലിയോ ഗ്വിറ്ററസ് മരിച്ചിരുന്നു. കുട്ടിയുടെ ശരീരതാപനില 107 ഡിഗ്രി ഫാരന്‍ഹീറ്റില്‍ (41.6°C) എത്തിയിരുന്നു. രണ്ടാമത്തെ കുട്ടി രക്ഷപ്പെട്ടു.

രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീര്‍പ്പ് പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യ (Involuntary Manslaughter) സമ്മതിച്ചതിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചത്.

'മായ ജയിലിലേക്ക് പോവുകയാണ്, എന്നാല്‍ അമിലിയോയുടെ വേര്‍പാടിലൂടെ അവര്‍ക്ക് ഇതിനകം തന്നെ ഒരു ആയുഷ്‌കാല ശിക്ഷ ലഭിച്ചുകഴിഞ്ഞു,' എന്ന് വിധി പ്രസ്താവിക്കവെ ജഡ്ജി ചാള്‍സ് ബ്രെമര്‍ പറഞ്ഞു. എന്നാല്‍ 15 വര്‍ഷത്തെ ശിക്ഷ വളരെ കുറവാണെന്നും തന്റെ പേരക്കുട്ടിക്ക് നീതി ലഭിച്ചില്ലെന്നുമാണ് അമിലിയോയുടെ മുത്തശ്ശി പ്രതികരിച്ചത്.