വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കവർച്ചാ സംഘങ്ങൾ കാനഡയിലെ കാൽഗറി നഗരത്തിൽ വ്യാപകമായ ഭവനഭേദനം നടത്തുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. 2026-ൻ്റെ തുടക്കം മുതൽ ഇതുവരെ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിലായി 43 വീടുകളാണ് ഇവർ ലക്ഷ്യം വെച്ചത്. ആസ്പൻ വുഡ്‌സ്, എഡ്ജ്‌മോണ്ട്, എവർഗ്രീൻ ഉൾപ്പെടെയുള്ള പ്രധാന കമ്മ്യൂണിറ്റികളിലാണ് മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈകുന്നേരം ആറ് മണിക്കും എട്ട് മണിക്കും ഇടയിലുള്ള സമയത്താണ് മിക്ക സംഭവങ്ങളും നടക്കുന്നത്. വീട്ടുകാർ പുറത്തുപോകുന്ന ചെറിയ ഇടവേളകൾ മുൻകൂട്ടി നിരീക്ഷിച്ചാണ് പ്രതികൾ വീടിനുള്ളിൽ കടക്കുന്നത്. പ്രധാനമായും വീടിൻ്റെ പിൻഭാഗത്തെ വാതിലുകളിലൂടെയോ ജനലുകളിലൂടെയോ ആണ് ഇവർ അകത്തുകയറുന്നത്.
മുഖംമൂടിയും കയ്യുറകളും ധരിച്ച രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സ്വർണ്ണാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ളതും എളുപ്പത്തിൽ കടത്തിക്കൊണ്ടുപോകാൻ കഴിയുന്നതുമായ വസ്തുക്കളാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. സംശയാസ്പദമായ രീതിയിൽ കമ്മ്യൂണിറ്റികളിൽ കാണപ്പെടുന്ന വാഹനങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വൈകുന്നേരങ്ങളിൽ ലൈറ്റുകൾ തെളിച്ചിടാനും, വിലപിടിപ്പുള്ള രേഖകളും ആഭരണങ്ങളും സുരക്ഷിതമായ ലോക്കറുകളിൽ സൂക്ഷിക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.