രണ്ട് ലിംഗങ്ങള്‍ മാത്രം: പരാമര്‍ശത്തിന് കനേഡിയന്‍ ക്രിസ്ത്യന്‍ നേതാവിന് കോടികള്‍ പിഴ

By: 600002 On: Feb 27, 2026, 8:35 AM




പി പി ചെറിയാന്‍

കാനഡ: പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മുന്‍ സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റി ബാരി ന്യൂഫെല്‍ഡിന് കനേഡിയന്‍ കോടതി 7.5 ലക്ഷം ഡോളര്‍ (ഏകദേശം 6.2 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് കൊളംബിയ ഹ്യൂമന്‍ റൈറ്റ്‌സ് ട്രൈബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്.

ചില്ലിവാക്ക് സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ എല്‍ജിബിടിക്യു  വിഭാഗത്തില്‍പ്പെട്ട അധ്യാപകരെയും ജീവനക്കാരെയും അപമാനിച്ചു എന്നാരോപിച്ചാണ് ഈ വന്‍തുക പിഴ വിധിച്ചത്.

ന്യൂഫെല്‍ഡില്‍ നിന്ന് ഈടാക്കുന്ന ഈ തുക, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മൂലം ആത്മാഭിമാനത്തിന് ക്ഷതമേറ്റ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

സ്‌കൂളുകളില്‍ ലിംഗമാറ്റത്തെക്കുറിച്ചും മറ്റും പഠിപ്പിക്കുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്നും പരമ്പരാഗത കുടുംബ മൂല്യങ്ങളാണ് താന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അവിടുത്തെ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന എല്‍ജിബിടി വിഭാഗക്കാരായ ഏകദേശം 45 മുതല്‍ 163 വരെ ജീവനക്കാര്‍ക്ക് ഈ തുക വീതിച്ചു നല്‍കാനാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് ലിംഗമാറ്റത്തിന് അനുമതി നല്‍കുന്നത് ശരിയല്ലെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ 'ആണ്‍കുട്ടികള്‍', 'പെണ്‍കുട്ടികള്‍' എന്ന് വിളിക്കുന്ന രീതി തുടരണമെന്നും അദ്ദേഹം വാദിച്ചിരുന്നു.