ഓപ്പൺ എഐ (OpenAI) കമ്പനിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കാനഡയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിൽ എട്ടുപേരുടെ ജീവനെടുത്ത 18-കാരൻ ജെസ്സി വാൻ റൂട്ട്‌സെലാറെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൊലീസിന് കൈമാറാതിരുന്നത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
അക്രമാസക്തമായ കാര്യങ്ങൾക്കായി ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്തതിനെത്തുടർന്ന്, ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ജെസ്സിയുടെ അക്കൗണ്ട് ഓപ്പൺ എഐ നിരോധിച്ചിരുന്നു. എന്നാൽ ഇത്രയും അപകടകരമായ ഒരു നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടും കമ്പനി അധികൃതർ പൊലീസിൽ വിവരമറിയിച്ചില്ല. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി കാണിച്ച വലിയ "പരാജയം" എന്നാണ് മന്ത്രി സോളമൻ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒട്ടാവയിൽ വെച്ച് ഓപ്പൺ എഐയുടെ സുരക്ഷാ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്നുള്ള മറുപടി നിരാശാജനകമായിരുന്നു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ആവശ്യമായ പുതിയ നിർദ്ദേശങ്ങളൊന്നും ഓപ്പൺ എഐ മുന്നോട്ടുവെച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിൽ നിന്ന് കൂടുതൽ ശക്തമായ സുരക്ഷാ മുൻകരുതലുകൾ കാനഡ പ്രതീക്ഷിക്കുന്നുണ്ട്. കമ്പനികൾ സ്വന്തം നിലയിൽ കർശന നടപടികൾ സ്വീകരിക്കാത്ത പക്ഷം സർക്കാർ ശക്തമായ നിയമനിർമ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
...............