സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്തു യുവാവിന്  തടവുശിക്ഷ

By: 600002 On: Feb 24, 2026, 10:11 AM


 

 

പി പി ചെറിയാന്‍

യുട്ടാ: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്തു വര്‍ഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങള്‍ക്കും പട്ടിണിക്കുമൊടുവില്‍ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ച സംഭവത്തില്‍ 23-കാരനായ ടൈലര്‍ പീറ്റേഴ്‌സണ്  കോടതി തടവുശിക്ഷ വിധിച്ചു. ഗാവിന്‍ പീറ്റേഴ്‌സണ്‍ എന്ന ബാലന്‍ 2024 ജൂലൈയിലാണ് മരിച്ചത്.

വെറും തറയില്‍ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിന്‍. ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. സെപ്‌സിസ് (Sepsis) ബാധിച്ചാണ് കുട്ടി മരിച്ചത്.

കുട്ടിയെ നിരീക്ഷിക്കാന്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഒളിപ്പിക്കാന്‍ ടൈലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഫോണുകളില്‍ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഇവര്‍ നടത്തിയ സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തു.

ചൈല്‍ഡ് അബ്യൂസ് ഹോമിസൈഡ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ടൈലറിന് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസില്‍ ശിക്ഷ ലഭിച്ചിരുന്നു.

ടൈലറിന് മാനസികമായ വെല്ലുവിളികള്‍ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, 2020 മുതല്‍ കൊലപാതകത്തില്‍ ഇയാള്‍ സജീവ പങ്കാളിയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. തന്റെ 31 വര്‍ഷത്തെ കരിയറിലെ ഏറ്റവും പ്രയാസകരമായ കേസുകളില്‍ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.