മെക്സിക്കോയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്ന് കനേഡിയൻ പൗരന്മാർ പ്യൂർട്ടോ വല്ലറ്റയിൽ കുടുങ്ങി. മെക്സിക്കോയിലെ ജാലിസ്കോയിൽ മയക്കുമരുന്ന് മാഫിയ തലവൻ 'എൽ മെഞ്ചോ' കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തര സംഘർഷം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലറ്റയിൽ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ പൗരന്മാർ താമസിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാഹചര്യം വഷളായതിനെത്തുടർന്ന് പ്രാദേശിക ഭരണകൂടം നഗരത്തിൽ 'ഷെൽട്ടർ-ഇൻ-പ്ലേസ്' ഉത്തരവ് പുറപ്പെടുവിക്കുകയും ജനങ്ങളോട് വീടുകൾക്കോ ഹോട്ടലുകൾക്കോ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ പ്യൂർട്ടോ വല്ലറ്റയിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. മെക്സിക്കോയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ അക്രമകാരികൾ റോഡുകൾ ഉപരോധിക്കുകയും സ്ഫോടനങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാനഡ ഗവൺമെൻ്റ് തങ്ങളുടെ പൗരന്മാർക്ക് കർശനമായ യാത്രാ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടൽ പരിസരങ്ങളിൽ തൽക്കാലം സുരക്ഷിതരാണെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഘർഷവും വിമാനങ്ങൾ റദ്ദാക്കിയതും തങ്ങളെ വളരെയധികം ആശങ്കയിലാക്കുന്നുവെന്ന് ബി.സി , മാനിറ്റോബ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ പ്രതികരിച്ചു.