അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോര്‍ക്കിലും ബോസ്റ്റണിലും 'ബ്ലിസാര്‍ഡ്' മുന്നറിയിപ്പ്

By: 600002 On: Feb 23, 2026, 10:16 AM


 


പി പി ചെറിയാന്‍

അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ഈ വാരാന്ത്യത്തില്‍ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 'ഹെര്‍ണാണ്ടോ' എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജനജീവിതം സ്തംഭിപ്പിച്ചേക്കാം.

2017-ന് ശേഷം ആദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലും 'ബ്ലിസാര്‍ഡ്' (അതിശക്തമായ മഞ്ഞുകാറ്റ്) മുന്നറിയിപ്പ് നല്‍കി. ബോസ്റ്റണിലും സമാനമായ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

റോഡുകളില്‍ മഞ്ഞ് വീണ് അപകടങ്ങള്‍ക്കും കറുത്ത മഞ്ഞിനും (Black Ice) സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ നിര്‍ദ്ദേശിച്ചു. വിമാന സര്‍വീസുകള്‍ വലിയ തോതില്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

കൊടുങ്കാറ്റ് അതിവേഗം ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ഒരു 'ബോംബ് സൈക്ലോണ്‍' (Bomb Cyclone) ആയി മാറാന്‍ സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിസ്റ്റുകള്‍ വിലയിരുത്തുന്നു.

മണിക്കൂറില്‍ 40 മുതല്‍ 70 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് തീരദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും കാരണമായേക്കാം.

ന്യൂജേഴ്സി മുതല്‍ മസാച്യുസെറ്റ്സ് വരെയുള്ള തീരപ്രദേശങ്ങളില്‍ ഒരടിയോളം മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. നനവുള്ളതും ഭാരമേറിയതുമായ മഞ്ഞായതിനാല്‍ (Heart attack nsow) മരം വീഴാനും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച വരെയാണ് കൊടുങ്കാറ്റ് ഏറ്റവും ശക്തമാകുക. വാഷിംഗ്ടണ്‍ ഡി.സി, ഫിലാഡല്‍ഫിയ, ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നീ നഗരങ്ങളെയാകും ഇത് പ്രധാനമായും ബാധിക്കുക.