അനുവദനീയമായതിലും ഇരട്ടി വേഗത്തിൽ കാറോടിച്ചതിന് പെൻ്റിക്ടൺ സ്വദേശിനിയായ യുവതിക്ക് പിഴ ചുമത്തി പൊലീസ്

By: 600110 On: Feb 21, 2026, 10:42 AM

 

ഹൈവേയിൽ നിശ്ചയിച്ചിട്ടുള്ള വേഗതയേക്കാൾ ഇരട്ടി വേഗത്തിൽ കാറോടിച്ച പെൻ്റിക്ടൺ സ്വദേശിനിയായ 39-കാരിയെ പോലീസ് പിടികൂടി. ഫെബ്രുവരി 4-ന് വൈകുന്നേരം ഹൈവേ 1-ൽ ലെയ്‌ഡ്‌ലോയ്ക്ക് സമീപമാണ് സംഭവം.  മണിക്കൂറിൽ 100 കിലോമീറ്റർ മാത്രം വേഗത അനുവദനീയമായ സ്ഥലത്ത് 200 കിലോമീറ്റർ വേഗതയിലാണ് ഇവർ തൻ്റെ ഫോർഡ് മസ്റ്റാങ്  ഓടിച്ചത്.

കാറിൻ്റെ എഞ്ചിൻ്റെ കരുത്ത് ഒന്ന് പരിശോധിക്കാൻ വേണ്ടിയാണ് ഇത്രയും വേഗത്തിൽ ഓടിച്ചതെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ ഇത്തരം ന്യായങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. അമിതവേഗതയ്ക്ക് 483 ഡോളറും, വാഹനത്തിൽ 'N' ബോർഡ് വെക്കാത്തതിന് 109 ഡോളറും പിഴ ചുമത്തി. കൂടാതെ ഇവരുടെ കാർ ഏഴ് ദിവസത്തേക്ക് പോലീസ് കണ്ടുകെട്ടി.

പിഴയും ടോവിംഗ് ചാർജും ഇൻഷുറൻസ് തുകയിലുണ്ടാകുന്ന വർദ്ധനവും കണക്കാക്കിയാൽ ഏകദേശം 2,500 ഡോളറോളം (ഏകദേശം 2 ലക്ഷത്തിലധികം രൂപ) ഇവർക്ക് നഷ്ടമുണ്ടാകുമെന്ന് അധികൃതർ പറയുന്നു. കാർ പോലീസ് കൊണ്ടുപോയതിനെ തുടർന്ന് യുവതിക്കും കൂടെയുണ്ടായിരുന്ന ആൾക്കും ടാക്സി വിളിച്ചാണ് മടങ്ങേണ്ടി വന്നത്. റോഡിലെ വേഗതാനിയമങ്ങൾ എല്ലാവരുടെയും ജീവൻ സംരക്ഷിക്കാനാണെന്നും അത് ലംഘിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ബി.സി ഹൈവേ പട്രോൾ മുന്നറിയിപ്പ് നൽകി.