ടംബ്ലർ റിഡ്ജ് കൂട്ടക്കൊലപാതകത്തിന് ഉത്തരവാദിയായ ജെസ്സി വാൻറൂട്ടൽസറുടെ ചാറ്റ് ജിപിടി അക്കൗണ്ട്, ദുരന്തം നടക്കുന്നതിന് ഏഴു മാസങ്ങൾക്ക് മുൻപേ കമ്പനിയുടെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ തിരിച്ചറിഞ്ഞിരുന്നതായി റിപ്പോർട്ട്. 2025 ജൂണിൽ തന്നെ ദുരുപയോഗം തടയുന്നതിനുള്ള പരിശോധനയിൽ ഈ അക്കൗണ്ട് കണ്ടെത്തുകയും സേവന നയങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ നിരോധിക്കുകയും ചെയ്തിരുന്നു.
എങ്കിലും, അക്കാലയളവിലെ അക്കൗണ്ട് പ്രവർത്തനങ്ങൾ മറ്റൊരാൾക്ക് ഉടനടി ശാരീരികമായ അപകടമുണ്ടാക്കുന്ന രീതിയിലുള്ളതല്ലെന്ന വിലയിരുത്തലിൽ അന്ന് വിവരം നിയമപാലകർക്ക് കൈമാറിയിരുന്നില്ലെന്ന് ഓപ്പൺ എഐ (OpenAI) വ്യക്തമാക്കി. ഫെബ്രുവരി 10-ന് നടന്ന ദാരുണമായ വെടിവെപ്പിന് പിന്നാലെ കമ്പനി തന്നെ മുൻകൈയെടുത്ത് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസുമായി (RCMP) ബന്ധപ്പെടുകയും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറുകയും ചെയ്തു.
പ്രതിയുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതോടെ യൂട്യൂബ്, സോഷ്യൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്സ് (Roblox) എന്നിവയും പ്രതിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. അപ്രതീക്ഷിതമായ പോലീസ് ഇടപെടലുകൾ ഉപയോക്താക്കളിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാക്കാവുന്ന മാനസിക ആഘാതം കണക്കിലെടുത്താണ് കടുത്ത സുരക്ഷാ ഭീഷണികൾ ഇല്ലാത്ത പക്ഷം വിവരങ്ങൾ മുൻകൂട്ടി കൈമാറാത്തതെന്ന് കമ്പനി വക്താവ് വിശദീകരിച്ചു.
എട്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിയുടെ ഓൺലൈൻ ആശയവിനിമയങ്ങളും സെർച്ച് ഹിസ്റ്ററിയും കേന്ദ്രീകരിച്ച് വിപുലമായ ശാസ്ത്രീയ പരിശോധനകളാണ് പോലീസ് ഇപ്പോൾ നടത്തിവരുന്നത്.