പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാന്‍സര്‍ ബാധിച്ച് മരിച്ചു

By: 600002 On: Feb 16, 2026, 1:15 PM



 

പി പി ചെറിയാന്‍

 

ഷിക്കാഗോ: അമേരിക്കന്‍ ഇമിഗ്രേഷന്‍ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയില്‍ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് അന്തരിച്ചു. അപൂര്‍വവും മാരകവുമായ 'ആല്‍വിയോളര്‍ റാബ്‌ഡോമിയോസാര്‍ക്കോമ' എന്ന കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ഈ പെണ്‍കുട്ടി.

2025 ഒക്ടോബറില്‍ ഒഫീലിയയുടെ പിതാവ് റൂബന്‍ ടോറസ് മാല്‍ഡൊണാഡോയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് നാലാം ഘട്ട കാന്‍സറിനോട് പോരാടുകയായിരുന്നു ഒഫീലിയ. തന്റെ പിതാവിനെ വിട്ടയക്കണമെന്നും കുടിയേറ്റ കുടുംബങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒഫീലിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു.

മകളുടെ അവസ്ഥ പരിഗണിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി റൂബനെ ജാമ്യത്തില്‍ വിട്ടയച്ചു. കഠിനാധ്വാനിയായ തന്റെ പിതാവ് കുടുംബത്തിന് തണലാണെന്നും അദ്ദേഹം കൂടെയുണ്ടാകേണ്ടത് തന്റെ ചികിത്സയ്ക്ക് അത്യാവശ്യമാണെന്നും ഒഫീലിയ ലോകത്തോട് വിളിച്ചുപറഞ്ഞു.

 ഒഫീലിയ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ്, അവളുടെ പിതാവിനെ നാടുകടത്താനുള്ള നീക്കം കോടതി റദ്ദാക്കി. അച്ഛന് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുമെന്ന ശുഭവാര്‍ത്ത അറിഞ്ഞതിന് ശേഷമാണ് അവള്‍ വിടവാങ്ങിയത്.

തന്റെ അവസാന ശ്വാസം വരെ നീതിക്കായി പോരാടിയ ഒഫീലിയ ധീരതയുടെ മാതൃകയാണെന്ന് അവളുടെ അഭിഭാഷകന്‍ അനുസ്മരിച്ചു.