മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവര്‍ത്തകന്‍ ഡോണ്‍ ലെമണ്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

By: 600002 On: Feb 16, 2026, 11:05 AM



 


പി പി ചെറിയാന്‍


സെന്റ് പോള്‍, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവില്‍ അവകാശ ലംഘനക്കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡോണ്‍ ലെമണ്‍ കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച സെന്റ് പോളിലെ ഫെഡറല്‍ കോടതിയില്‍ ഹാജരായ ലെമണ്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു.

ജനുവരി 18-ന് സെന്റ് പോളിലെ 'സിറ്റീസ് ചര്‍ച്ചിന്' മുന്നില്‍ നടന്ന പ്രതിഷേധമാണ് കേസിന് ആധാരം. ഇവിടുത്തെ പാസ്റ്റര്‍ ഒരു ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥന്‍ കൂടിയാണ്.

താന്‍ അവിടെ എത്തിയത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണെന്നും പ്രതിഷേധത്തില്‍ പങ്കാളിയായിട്ടില്ലെന്നും മുന്‍ സിഎന്‍എന്‍ (CNN) അവതാരകന്‍ കൂടിയായ ലെമണ്‍ കോടതിക്ക് പുറത്ത് പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ മനുഷ്യാവകാശ അഭിഭാഷക നെകീമ ലെവി ആംസ്‌ട്രോങ്ങ് ഉള്‍പ്പെടെ നാലുപേരും കോടതിയില്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസില്‍ ആകെ ഒമ്പത് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

കോടതിക്ക് പുറത്ത് ലെമണെ പിന്തുണച്ച് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. 'മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ കോടതി പരിസരത്ത് നിലയുറപ്പിച്ചു.

1994-ലെ 'ഫ്രീഡം ഓഫ് ആക്‌സസ് ടു ക്ലിനിക് എന്‍ട്രന്‍സ്' (FACE) നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന കുറ്റം തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവും 10,000 ഡോളര്‍ പിഴയും ലഭിക്കാം.

അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത ഡോണ്‍ ലെമണിന്റെ ഫോണ്‍ തിരികെ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, പരിശോധനകള്‍ പൂര്‍ത്തിയാകാതെ നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളുടെ വിചാരണ അടുത്ത ആഴ്ചയും തുടരും.