ഫ്‌ളോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടതായി പോലീസ്

By: 600002 On: Feb 12, 2026, 7:23 AM



 

പി പി ചെറിയാന്‍

മയാമി: അമേരിക്കയിലെ ഫ്‌ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോര്‍ട്ട് ലോഡര്‍ഡേല്‍ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലീസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഫോര്‍ട്ട് ലോഡര്‍ഡേലിലെ മറ്റൊരു വീട്ടില്‍ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ഫോര്‍ട്ട് ലോഡര്‍ഡേല്‍ സ്വദേശിയായ റസ്സല്‍ കോട്ട് (51) ആണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.

ഇരകള്‍: സാരാസോട്ടയില്‍ കൊല്ലപ്പെട്ടവരില്‍ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്‌ലോറിറ്റ സ്റ്റോലിയര്‍ (66) എന്നിവരും ഉള്‍പ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ഫോര്‍ട്ട് ലോഡര്‍ഡേലില്‍ കൊല്ലപ്പെട്ട സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുന്‍പ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.