12 വയസ്സുകാരന്‍ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വര്‍ഷത്തെ തടവുശിക്ഷ

By: 600002 On: Feb 11, 2026, 9:41 AM



 

പി പി ചെറിയാന്‍

ബര്‍മിംഗ്ഹാം: 12 വയസ്സുകാരന്‍ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ലിയോയെ കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മൂന്ന് വയോധികരെയും ഇയാള്‍ ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.നീ ചെയ്തത് അങ്ങേയറ്റം ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയാണ്. നിന്നെക്കാള്‍ ദുര്‍ബലരായ ആളുകളെയാണ് നീ ലക്ഷ്യമിട്ടത്,' എന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ചൗധരി പറഞ്ഞു.

ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് കുറഞ്ഞത് 13 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. വിധി കേള്‍ക്കുമ്പോള്‍ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ല. '

ലിയോയെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിന് പകരം, തന്റെ പ്രവൃത്തിയുടെ ആഘാതം കണ്ട് ആസ്വദിക്കാനായി പ്രതി അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നീട് പോലീസിനോട് ലിയോ പരിക്കേറ്റു കിടക്കുന്നത് കണ്ടതാണെന്ന വ്യാജ മൊഴിയും നല്‍കി.

ലിയോയെ കൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, 82 വയസ്സുള്ള ഒരു വൃദ്ധയെ ഇയാള്‍ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചു.

2025 ജനുവരി 21-നായിരുന്നു സംഭവം, യാര്‍ഡ്ലി വുഡിലെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ലിയോയുടെ അപ്രതീക്ഷിത വിയോഗത്തില്‍ കുടുംബം ഇപ്പോഴും തകര്‍ന്നിരിക്കുകയാണ്.

'ലിയോയുടെ ജീവിതം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ, ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു,' എന്ന് ലിയോയുടെ മാതാവ് കോടതിയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ദയയുള്ള കുഞ്ഞായിരുന്നു അവനെന്ന് പിതാവ് ഓര്‍മ്മിച്ചു.

കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷാവിധി പ്രഖ്യാപിച്ചത്.