യുഎസ് സ്‌കീയിംഗ് താരം ഹണ്ടര്‍ ഹെസിനെ രൂക്ഷമായി വിമര്‍ശിച്ച്  ട്രംപ്

By: 600002 On: Feb 9, 2026, 10:47 AM



 

പി. പി. ചെറിയാന്‍

മിലാനോ കോര്‍ട്ടിന: നിലവിലെ ശൈത്യകാല ഒളിമ്പിക്‌സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് 'മിശ്രവികാരം'  ആണെന്ന പ്രസ്താവന നടത്തിയ യുഎസ് ഫ്രീസ്‌റ്റൈല്‍ സ്‌കീയിംഗ് താരം ഹണ്ടര്‍ ഹെസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹെസിനെ ഒരു 'ലൂസര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരക്കാര്‍ക്കായി ആര്‍പ്പുവിളിക്കാന്‍ പ്രയാസമാണെന്നും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇറ്റലിയിലെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹണ്ടര്‍ ഹെസ് വിവാദ പരാമര്‍ശം നടത്തിയത്. 'അമേരിക്കയില്‍ നടക്കുന്ന പല കാര്യങ്ങളുടെയും വലിയ ആരാധകനല്ല ഞാന്‍. പതാക ധരിക്കുന്നത് കൊണ്ട് അമേരിക്കയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ പ്രതിനിധീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല,' എന്നായിരുന്നു ഹെസിന്റെ വാക്കുകള്‍. തന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാര്യങ്ങളെയും സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയുമാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറയുന്ന ഒരാള്‍ ടീമില്‍ ഇടം പിടിക്കാന്‍ ശ്രമിക്കരുതായിരുന്നുവെന്നും അത്തരമൊരാള്‍ ടീമിലുള്ളത് ഖേദകരമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹെസിനെ കൂടാതെ മറ്റൊരു താരമായ ക്രിസ് ലില്ലിസും അമേരിക്കയിലെ നിലവിലെ സാഹചര്യങ്ങളില്‍ തനിക്ക് വിഷമമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

സുരക്ഷാ കാര്യങ്ങള്‍ക്കായി യുഎസ് ഏജന്റുകളെ ഇറ്റലിയിലേക്ക് അയക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ പ്രതികരണങ്ങള്‍ വരുന്നത്.