ഒരു മാസത്തെ തടങ്കലിന് ശേഷം 10 വയസ്സുകാരി മോചിതയായി; ആശ്വാസത്തോടെ മിനസോട്ട

By: 600002 On: Feb 5, 2026, 9:30 AM



 

പി പി ചെറിയാന്‍


മിനസോട്ട: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നടപടികളുടെ (ICE) ഭാഗമായി ടെക്‌സസിലെ തടങ്കല്‍ കേന്ദ്രത്തിലായിരുന്ന പത്ത് വയസ്സുകാരി എലിസബത്ത് കൈസാഗുവാനോയെയും മാതാവ് റോസയെയും മോചിപ്പിച്ചു. മിനസോട്ടയിലെ കൊളംബിയ ഹൈറ്റ്സിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ എലിസബത്തിനെ ജനുവരി 6-നാണ് അധികൃതര്‍ പിടികൂടിയത്.

സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് എലിസബത്തിനെയും അമ്മയെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ സ്‌കൂളില്‍ എത്തിക്കാമെന്ന് അധികൃതര്‍ പിതാവിനോട് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിക്കാതെ അവരെ വിമാനമാര്‍ഗ്ഗം ടെക്‌സസിലെ ഡില്ലിയിലുള്ള തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇക്വഡോറില്‍ നിന്ന് പലായനം ചെയ്ത് അമേരിക്കയില്‍ എത്തിയ ഈ കുടുംബം അഭയത്തിനായി അപേക്ഷ നല്‍കിയിരിക്കുകയായിരുന്നു.

ഒരു മാസത്തോളം നീണ്ട തടങ്കലിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് മോചനം ലഭിച്ചത്. തടങ്കല്‍ കേന്ദ്രത്തിലുണ്ടായ അഞ്ചാംപനി പടരാനുള്ള സാധ്യത പരിഗണിച്ച് അഭിഭാഷകര്‍ നടത്തിയ ഇടപെടലുകളാണ് മോചനം വേഗത്തിലാക്കിയത്.

എലിസബത്തിനെ കാണാതായപ്പോള്‍ മുതല്‍ സ്‌കൂള്‍ അധികൃതരും ഗവര്‍ണര്‍ ടിം വാള്‍സും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മിടുക്കിയായ ഒരു വിദ്യാര്‍ത്ഥിനിയെ തടങ്കലിലാക്കിയതിനെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നത്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന എലിസബത്ത് തിരികെ സ്‌കൂളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് അധ്യാപകരും സുഹൃത്തുക്കളും.

ഇനിയും തടങ്കലില്‍ കഴിയുന്ന മറ്റ് കുട്ടികളുടെ മോചനത്തിനായി പോരാട്ടം തുടരുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.