നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു

By: 600002 On: Jan 31, 2026, 9:51 AM



 

പി പി ചെറിയാന്‍

സൗത്ത് കരോലിന: നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 40 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. സൗത്ത് കരോലിനയിലെ എഫിംഗ്ഹാമില്‍ ജനുവരി 22-നാണ് ദാരുണമായ ഈ സംഭവം നടന്നത്. ഡാന മേരി കിന്‍ലോ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

 നായക്കുട്ടിയെ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ ഐരിയാന ഫ്‌ലെമിംഗ് (19), ഡാക്വിന്‍ തോമസ് (31) എന്നിവര്‍ ചേര്‍ന്ന് ഡാനയെ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ ഡാനയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിന് മുകളില്‍ ദ്രാവകം ഒഴിച്ച് കാറിനുള്ളിലിട്ട് തീ കൊളുത്തി.

തൊട്ടടുത്ത കൗണ്ടിയില്‍ നടന്ന മറ്റൊരു കൊലപാതകത്തിന് പ്രതികാരമായാണ് ഈ കൃത്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. ഡാനയുടെ മകന് ആ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പ്രതികള്‍ വിശ്വസിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഐരിയാന ഫ്‌ലെമിംഗ്, ഡാക്വിന്‍ തോമസ്, നിക്കോ ക്രിസ്റ്റഫര്‍ കാരവേ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകം, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. നിലവില്‍ മൂവരും ജയിലിലാണ്.