അന്ത്യയാത്രയുടെ കവാടത്തില്‍: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങള്‍

By: 600002 On: Jan 27, 2026, 8:51 AM

 

 

പി പി ചെറിയാന്‍

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നാം മറന്നുപോകുന്ന ചില വലിയ സത്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ ഒന്നുകില്‍ ജീവിതത്തിന്റെ സായാഹ്നത്തിലെത്തണം, അല്ലെങ്കില്‍ ആ തീരത്ത് നില്‍ക്കുന്ന ഒരാളെ സാകൂതം വീക്ഷിക്കണം. ഈയിടെ, ജ്യേഷ്ഠതുല്യനായ, സ്‌നേഹനിധിയായ ഒരു പിതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം അത്തരത്തിലൊന്നായിരുന്നു.

ഐ.സി.യുവിന്റെ നിശബ്ദതയില്‍, യന്ത്രങ്ങള്‍ താളം പിടിക്കുന്ന ശ്വാസഗതിയുമായി, പ്രിയപ്പെട്ടവരുടെ വലയത്തില്‍ അദ്ദേഹം കിടക്കുകയായിരുന്നു. വിശ്വാസാചാരങ്ങളുടെ ഭാഗമായി പുരോഹിതന്‍ എത്തി തൈലലേപന ശുശ്രൂഷകള്‍ ആരംഭിച്ചു. മരണത്തിന്റെ പടിവാതില്‍ക്കല്‍, ബോധമനസ്സിനും അപ്പുറത്തെ ഏതോ ലോകത്തിനും മധ്യേ ശാന്തനായി കിടക്കുന്ന ആ പിതാവിനെ ഇമവെട്ടാതെ നോക്കി നിന്നപ്പോള്‍, എന്റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ ചിന്തകള്‍ ഇവയാണ്:

മരണം എന്നത് ഒരു അവസാനമല്ല, മറിച്ച് ജീവിതം അതിന്റെ സകല വേഷപ്പകര്‍ച്ചകളും അഴിച്ചുവെച്ച് നഗ്‌നമായ സത്യമായി വെളിപ്പെടുന്ന നിമിഷമാണ്. ജീവിതകാലം മുഴുവന്‍ നാം ഓടിപ്പിടിക്കാന്‍ ശ്രമിച്ച പദവികളും ബാങ്ക് ബാലന്‍സുകളും മരണക്കിടക്കയില്‍ വെറും നിഴലുകള്‍ മാത്രമാണെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുന്നു. കോടികളുടെ ആസ്തിയുള്ള ഒരാള്‍ പോലും തന്റെ അവസാന നിമിഷങ്ങളില്‍ ആഗ്രഹിക്കുന്നത് ആഗോള വിപണിയിലെ ലാഭനഷ്ടങ്ങളെക്കുറിച്ചല്ല, മറിച്ച് തന്റെ കൈവിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന പ്രിയപ്പെട്ടവരുടെ ഒരു സ്പര്‍ശനത്തിനോ, കാതില്‍ പതിക്കുന്ന 'ഞാനുണ്ട് കൂടെ' എന്ന ആശ്വാസവാക്കിനോ വേണ്ടിയാണ്.

'എന്തിനായിരുന്നു അന്ന് അത്രയും ദേഷ്യപ്പെട്ടത്?' എന്ന ചോദ്യം ഒരു തേങ്ങലായി പലരിലും ഉയരാറുണ്ട്. പകയും വിദ്വേഷവും ഹൃദയത്തില്‍ ഭാരമായി കൊണ്ടുനടന്നത് എത്ര നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ കാലം ഒത്തിരി വൈകിയിട്ടുണ്ടാകും. ഒരിക്കല്‍ ഒരു വയോധികന്‍ മകന്റെ കൈപിടിച്ച് പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ്:

'മകനേ, വീട് പണിയാനും പണം സമ്പാദിക്കാനും ഓടി നടന്നതിനിടയില്‍ നിന്റെ ബാല്യം കാണാനോ, അമ്മയോടൊപ്പം മനസ്സ് തുറന്ന് സംസാരിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഇന്ന് ഈ വലിയ വീട്ടില്‍ കിടക്കുമ്പോള്‍, എന്റെ കൂടെ വരുന്നത് ആ വീടല്ല, നീ നല്‍കുന്ന ഈ സ്‌നേഹം മാത്രമാണ്.'

ഈ തിരിച്ചറിവാണ് ഓരോ മരണാസന്നനും നമുക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം: നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്‌നേഹിക്കാന്‍ മറക്കരുത്.

മരണത്തെ മുഖാമുഖം കാണുന്നവര്‍ക്ക് പലപ്പോഴും ഭയത്തേക്കാള്‍ ഉപരി ഒരുതരം കൗതുകവും ശാന്തതയുമാണ് അനുഭവപ്പെടാറുള്ളത്. ശരീരം നേരിടുന്ന വേദനകളില്‍ നിന്ന് മോചനം നേടി, ഒരു പക്ഷിയെപ്പോലെ എങ്ങോട്ടെന്നില്ലാതെ പറന്നുയരാന്‍ പോകുന്നു എന്ന തോന്നല്‍ അവരില്‍ ആശ്വാസം നിറയ്ക്കുന്നു. തങ്ങള്‍ സ്‌നേഹിച്ച, തങ്ങളെ സ്‌നേഹിച്ച പൂര്‍വ്വികരുടെ അടുത്തേക്ക് മടങ്ങുന്നു എന്ന വിശ്വാസം ആ നിമിഷങ്ങളെ ഭയരഹിതമാക്കുന്നു. വരാനിരിക്കുന്ന ലോകം സമാധാനത്തിന്റേതായ ഒരു പറുദീസയാണെന്ന ശുഭപ്രതീക്ഷയിലാണ് ആ കണ്ണുകള്‍ അടയുന്നത്.

ജീവിതം ഒരു മനോഹരമായ യാത്രയാണ്. മരണം ആ യാത്രയുടെ വിരാമമല്ല, മറിച്ച് മറ്റൊരു ലോകത്തേക്കുള്ള പുതിയൊരു തുടക്കമാണ്. ഈ ലോകത്ത് നാം ബാക്കിവെച്ചു പോകുന്നത് നമ്മുടെ പണമോ വീടോ പദവികളോ അല്ല, മറിച്ച് നാം മറ്റുള്ളവരില്‍ പടര്‍ത്തിയ സ്‌നേഹത്തിന്റെ മണമാണ്. ആ മണം ബാക്കിയാക്കി യാത്രയാകാന്‍ നമുക്ക് സാധിക്കട്ടെ.