കാനഡയിലും അമേരിക്കയിലും ആഞ്ഞടിക്കുന്ന അതിശൈത്യം വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കി. കാനഡയിലെ മിക്ക പ്രധാന വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. കഠിനമായ തണുപ്പിനെത്തുടർന്ന് ടൊറൻ്റോ, മോൺട്രിയൽ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധിക ചിലവില്ലാതെ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാമെന്ന് എയർ കാനഡ അറിയിച്ചു.
ഹാലിഫാക്സ്, മോങ്ക്ടൺ, ക്യൂബെക്ക് സിറ്റി എന്നിവിടങ്ങളിലെ യാത്രക്കാർക്കും വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂ ബ്രൺസ്‌വിക് മുതൽ ആൽബർട്ട വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാനാവാത്ത വിധം തണുപ്പിൽ വലയുകയാണ്. കാനഡയിലെ പ്രയറി മേഖലകളിൽ ശീതക്കാറ്റ് മൂലമുള്ള തണുപ്പ് -55 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ടൊറൻ്റോ, ഓട്ടവ തുടങ്ങിയ നഗരങ്ങളിൽ തണുപ്പ് -30 മുതൽ -40 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.
അതിശക്തമായ ശീതക്കാറ്റ് അമേരിക്കയിലും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഏകദേശം 12,000-ത്തോളം വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. ഇതിൽ കാനഡയിലേക്കുള്ള വിമാനങ്ങളും ഉൾപ്പെടുന്നു. ശനിയാഴ്ച മാത്രം 4,000 വിമാനങ്ങളും ഞായറാഴ്ച 8,000 വിമാനങ്ങളും റദ്ദാക്കിയതായി 'ഫ്ലൈറ്റ് അവെയർ' വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഡാലസ്-ഫോർട്ട് വർത്ത്, നാഷ്‌വിൽ, ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്.
അമേരിക്കയിലെ അറ്റ്‌ലാൻ്റ, ഹൂസ്റ്റൺ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലും വിമാന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.