കാനഡയിലെ സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള സാമ്പത്തിക അന്തരം വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ലോകപ്രശസ്ത സന്നദ്ധ സംഘടനയായ ഓക്സ്ഫാം കാനഡ പുറത്തുവിട്ട പുതിയ പഠനമനുസരിച്ച്, രാജ്യത്തെ വെറും 40 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ന്യൂസിലൻഡ് അല്ലെങ്കിൽ ഫിൻലൻഡ് പോലുള്ള രാജ്യങ്ങളുടെ ആകെ വരുമാനത്തേക്കാൾ കൂടുതലാണ്.തോംസൺ കുടുംബം (90.2 ബില്യൺ ഡോളർ), ഗാലൻ വെസ്റ്റൺ (20.6 ബില്യൺ ഡോളർ), റോജേഴ്സ് കുടുംബം (11.9 ബില്യൺ ഡോളർ) എന്നിവരാണ് ഈ പട്ടികയിൽ മുന്നിലുള്ളത്.
2024 മുതൽ 2025 വരെയുള്ള ഒരൊറ്റ വർഷത്തിനുള്ളിൽ കാനഡയിലെ ശതകോടീശ്വരന്മാർ തങ്ങളുടെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേർത്തത് 95 ശതകോടി കനേഡിയൻ ഡോളറാണ്. കാനഡയിലെ ഏറ്റവും സമ്പന്നരായ വെറും ഒരു ശതമാനം ആളുകളുടെ കൈവശം 1.25 ട്രില്യൺ ഡോളറിൻ്റെ ആസ്തിയുണ്ട്. ഇത് രാജ്യത്തെ 80 ശതമാനം സാധാരണക്കാരുടെ ആകെ സമ്പത്തിന് തുല്യമാണ്. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ള 40 ശതമാനം ആളുകളുടെ പക്കൽ ആകെ സമ്പത്തിൻ്റെ വെറും മൂന്ന് ശതമാനം മാത്രമാണുള്ളത്. ഏകദേശം 40 ലക്ഷം കാനഡക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും വീട് വാടകയിലെ കുതിച്ചുചാട്ടവും സാധാരണക്കാരൻ്റെ നടുവൊടിക്കുന്നുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർ വീടില്ലാതെ തെരുവിലായതായും ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നു.ടെലികോം, ഗ്രോസറി, മാധ്യമം എന്നീ മേഖലകളിൽ അതിസമ്പന്നരുടെ കുത്തക നിലനിൽക്കുന്നത് വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതായും ഇത് സാധനങ്ങളുടെ വില കൂടാൻ കാരണമാകുന്നതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
സമ്പന്നർക്ക് മേൽ 'വെൽത്ത് ടാക്സ്' ഏർപ്പെടുത്തണമെന്നാണ് ഓക്സ്ഫാം പ്രധാനമായും നിർദ്ദേശിക്കുന്നത്. 10 ദശലക്ഷം ഡോളറിലധികം ആസ്തിയുള്ളവരിൽ നിന്ന് നികുതി ഈടാക്കിയാൽ പ്രതിവർഷം 25 ശതകോടി ഡോളർ കണ്ടെത്താമെന്നും, ഇത് പൊതുസേവനങ്ങൾക്കായി ഉപയോഗിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.