കരോള്‍ട്ടണ്‍ ജിമ്മില്‍ വെച്ച് സ്ത്രീയുടെ ചിത്രം പകര്‍ത്തിയ 71 വയസ്സുകാരനെ പോലീസ് വെടിവച്ചു കൊന്നു.

By: 600002 On: Jan 24, 2026, 1:04 PM



 

 

പി പി ചെറിയാന്‍

കരോള്‍ട്ടണ്‍(ഡാലസ്): ഡാളസിലെ കരോള്‍ട്ടണില്‍ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കല്‍ ബേണ്‍സ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രാദേശിക ജിമ്മില്‍ വെച്ച് സ്ത്രീകളുടെ മോശമായ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് ബേണ്‍സിനെതിരെ അന്വേഷണം നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നു കരോള്‍ട്ടണ്‍ പോലീസ്.

പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ ബേണ്‍സ് കൈത്തോക്കുമായാണ് പുറത്തേക്ക് വന്നത്. തോക്ക് താഴെയിടാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അനുസരിച്ചില്ലെന്നും പോലീസിന് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.

എന്നാല്‍ പോലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകമായ ഒരു വിവരം മറച്ചുവെച്ചതായി ബേണ്‍സിന്റെ സഹോദരപുത്രി ആരോപിക്കുന്നു. തന്റെ അങ്കിള്‍ പൂര്‍ണ്ണമായും ബധിരനായിരുന്നുവെന്നും (ഉലമള) ശ്രവണസഹായി ഇല്ലാതെ അദ്ദേഹത്തിന് ഒന്നും കേള്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കേള്‍ക്കാതിരുന്നതാകാം ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ സൂചന.

മൈക്കല്‍ ബേണ്‍സ് ദൈവഭയമുള്ള ആളായിരുന്നുവെന്നും 30 വര്‍ഷത്തിലേറെയായി മദ്യപാനം ഉപേക്ഷിച്ച് മാതൃകാപരമായ ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി റോസി ഫാല്‍ക്കണ്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് നിരക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നയമനുസരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.