കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2025 നവംബറിൽ വെറും 2,485 പുതിയ സ്റ്റഡി പെർമിറ്റുകൾ മാത്രമാണ് അനുവദിച്ചത്.95,000-ത്തിലധികം വിദ്യാർത്ഥികൾ എത്തിയ 2023 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 97 ശതമാനം കുറവാണ്.
2025-ഓടെ വിദേശ വിദ്യാർത്ഥികളുടെ പെർമിറ്റുകൾ പകുതിയായി വെട്ടിക്കുറയ്ക്കുമെന്ന് കാനഡ സർക്കാർ വ്യക്തമാക്കിയിരുന്നു.2026-ൽ പെർമിറ്റുകളുടെ എണ്ണം 1,55,000 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഇത് ഇനിയും കുറഞ്ഞേക്കാം. കുടിയേറ്റം കൂടുതൽ സുസ്ഥിരവും സന്തുലിതവുമാക്കുകയാണ് ഈ നയങ്ങളുടെ ലക്ഷ്യം. സർക്കാരിൻ്റെ പുതിയ നയങ്ങൾ ഫലം കാണുന്നു എന്നതാണ് പുതിയ മാറ്റം സൂചിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.പുതിയ മാറ്റങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾ കാണിക്കേണ്ട സാമ്പത്തിക പരിധി $10,000-ൽ നിന്ന് $20,635 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇനി ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ 24 മണിക്കൂർ ജോലി ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ.
എന്നാൽ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നതോടെ സർവ്വകലാശാലകൾ വലിയ ആശങ്കയിലാണ്. 2026-ടെ ബജറ്റ് വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നുമാണ് അവരുടെ ആശങ്ക. കാനഡയിലെ നിയന്ത്രണങ്ങൾ കാരണം വിദ്യാർത്ഥികൾ ഇപ്പോൾ യുകെ, യൂറോപ്പ് തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പമാണെങ്കിലും, 94% വിദ്യാർത്ഥികളും ഇപ്പോഴും കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്.