2024 മാർച്ചിൽ ഒട്ടാവയിൽ നടന്ന ദാരുണമായ കൂട്ടക്കൊലപാതകത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രീലങ്കൻ സ്വദേശി ധനുഷ്ക വിക്രമസിംഗെയുടെ പിതാവിനും സഹോദരനും കാനഡ സ്ഥിര താമസാനുമതി നൽകി. ധനുഷ്കയുടെ ഭാര്യയും നാല് മക്കളും കൊല്ലപ്പെട്ട ആക്രമണത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനാണ് ബന്ധുക്കൾ കാനഡയിലെത്തിയത്. അപേക്ഷ സമർപ്പിച്ച് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ മാസം ആദ്യം ഫെഡറൽ ഗവൺമെൻ്റ് ഇവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നൽകിയതെന്ന് കുടുംബത്തിൻ്റെ അഭിഭാഷക റോണലീ കെയറി അറിയിച്ചു.
ധനുഷ്കയുടെ സഹോദരൻ ചെലക വിക്രമസിംഗെ ഇനി തൻ്റെ ഭാര്യയെയും മകളെയും കാനഡയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. നേരത്തെ ഇവർക്ക് സന്ദർശക വിസ നിഷേധിക്കപ്പെട്ടിരുന്നു. സ്പോൺസർഷിപ്പ് അപേക്ഷകൾ പൂർത്തിയാകാൻ 14 മാസത്തോളം സമയമെടുക്കുമെന്നതിനാൽ, അതുവരെ സന്ദർശക വിസയിൽ ഇവരെ എത്തിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാനുഷിക പരിഗണന നൽകി ഇവരുടെ വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലാക്കാൻ ഇമിഗ്രേഷൻ വകുപ്പ് തയ്യാറാകുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ.