പി പി ചെറിയാന്‍
മേരിലാന്‍ഡ്: താന്‍ അമേരിക്കന്‍ പൗരയാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും കാലില്‍ നിരീക്ഷണ ഉപകരണം (Ankle Monitor) ഘടിപ്പിക്കുകയും ചെയ്ത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. മേരിലാന്‍ഡ് സ്വദേശിയായ ദുല്‍സി കോണ്‍സുലോ ഡയസ് മൊറാലസാണ് ഈ ദുരനുഭവത്തിന് ഇരയായത്.
ഡിസംബര്‍ 14-ന് ബാള്‍ട്ടിമോറില്‍ വെച്ചാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥര്‍ ദുല്‍സിയെ അറസ്റ്റ് ചെയ്തത്. താന്‍ അമേരിക്കയിലാണ് ജനിച്ചതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല.
മേരിലാന്‍ഡിലെ ആശുപത്രിയില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിവയ്പ്പ് രേഖകള്‍, കാല്‍പ്പാടുകള്‍ അടങ്ങിയ മെഡിക്കല്‍ രേഖകള്‍ എന്നിവ അഭിഭാഷകര്‍ ഹാജരാക്കി. ജോണ്‍ ഹോപ്കിന്‍സ് മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധരും ഈ രേഖകള്‍ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചു.
ദുല്‍സി മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിയാണെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആരോപിക്കുന്നത്. മുന്‍പ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മെക്‌സിക്കന്‍ പൗരത്വമാണ് അവകാശപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ജനുവരി 7-ന് തടവില്‍ നിന്ന് മോചിപ്പിച്ചെങ്കിലും അവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്യോഗസ്ഥരെ കാണാനെത്തിയപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം അവരുടെ കാലില്‍ നിരീക്ഷണ ഉപകരണം ഘടിപ്പിക്കുകയായിരുന്നു.
തന്റെ പൗരത്വം തെളിയിക്കാന്‍ ഒരു അമേരിക്കന്‍ പൗരനെക്കൊണ്ട് അമിതമായി അധ്വാനിപ്പിക്കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്ന് ദുല്‍സിയുടെ അഭിഭാഷകര്‍ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ പൈതൃകമുള്ള പൗരന്മാരെ മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുകയാണെന്നും അവര്‍ ആരോപിച്ചു.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മാത്രം നൂറിലധികം പൗരന്മാരെ ഇത്തരത്തില്‍ തെറ്റായി തടവിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.