വിര്‍ജീനിയയ്ക്ക് ആദ്യ വനിതാ ഗവര്‍ണര്‍; ചരിത്രം കുറിച്ച് അബിഗയില്‍ സ്പാന്‍ബര്‍ഗര്‍

By: 600002 On: Jan 19, 2026, 9:01 AM



പി പി ചെറിയാന്‍

 

റിച്ച്മണ്ട്: അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവര്‍ണര്‍ സ്ഥാനത്തെത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അബിഗയില്‍ സ്പാന്‍ബര്‍ഗര്‍ (Abigail Spanberger) വിര്‍ജീനിയയുടെ 75-ാമത് ഗവര്‍ണറായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1776-ല്‍ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് ആയതിനുശേഷം ഇതാദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിന്‍സം ഏള്‍-സിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് സ്പാന്‍ബര്‍ഗര്‍ ഈ നേട്ടം കൈവരിച്ചത്. ഗ്ലെന്‍ യങ്കിന്റെ പിന്‍ഗാമിയായാണ് അവര്‍ അധികാരമേറ്റത്.

സ്പാന്‍ബര്‍ഗറിനൊപ്പം മറ്റ് രണ്ട് ചരിത്രപരമായ നിയമനങ്ങളും നടന്നു. വിര്‍ജീനിയയിലെ ആദ്യ മുസ്ലീം വനിതാ ലെഫ്റ്റനന്റ് ഗവര്‍ണറായി ഗസാല എഫ്. ഹാഷ്മിയും, ആദ്യ കറുത്ത വര്‍ഗക്കാരനായ അറ്റോര്‍ണി ജനറലായി ജേ ജോണ്‍സും സത്യപ്രതിജ്ഞ ചെയ്തു.

വിര്‍ജീനിയയുടെ ആദ്യ ഗവര്‍ണറായിരുന്ന പാട്രിക് ഹെന്റിയെ ഉദ്ധരിച്ചുകൊണ്ട്, ഭിന്നതകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സ്പാന്‍ബര്‍ഗര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടിയവരെ അനുസ്മരിച്ചുകൊണ്ട് വെള്ള വസ്ത്രം ധരിച്ചാണ് അവര്‍ ചടങ്ങിനെത്തിയത്.

വാഷിംഗ്ടണില്‍ റിപ്പബ്ലിക്കന്‍ ഭരണകൂടം നിലനില്‍ക്കുമ്പോള്‍, അയല്‍സംസ്ഥാനമായ വിര്‍ജീനിയയില്‍ ഡെമോക്രാറ്റുകള്‍ അധികാരം പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ സ്പാന്‍ബര്‍ഗര്‍ തന്റെ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തു.