മതപ്രവര്‍ത്തകര്‍ക്കുള്ള യുഎസ് റീ-എന്‍ട്രി നിയമങ്ങളില്‍ ഇളവ്; വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവര്‍ത്തകര്‍ക്ക് ആശ്വാസം

By: 600002 On: Jan 19, 2026, 8:55 AM


 

 
Lal Varghese, Esq.
Law Offices of Lal Varghese, PLLC

വാഷിംഗ്ടണ്‍: യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഇടക്കാല അന്തിമ ചട്ടം (Interim Final Rule) പ്രഖ്യാപിച്ചു. ഇതിലൂടെ പുരോഹിതര്‍, പാസ്റ്റര്‍മാര്‍, സന്യാസിനിമാര്‍, റബ്ബിമാര്‍ എന്നിവരടങ്ങുന്ന R-1 മതപ്രവര്‍ത്തകര്‍ക്ക് യുഎസിലേക്ക് തിരിച്ചെത്തുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.

പുതിയ ചട്ടപ്രകാരം, നിയമപരമായ അഞ്ചുവര്‍ഷത്തെ പരമാവധി താമസകാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം R-1 വിസയിലുള്ള മതപ്രവര്‍ത്തകര്‍ ഒരു വര്‍ഷം മുഴുവന്‍ യുഎസിന് പുറത്ത് താമസിക്കണം എന്ന നിര്‍ബന്ധം ഇനി ഉണ്ടായിരിക്കില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ യുഎസില്‍ നിന്ന് പുറപ്പെടണം എന്ന വ്യവസ്ഥ തുടരും. എന്നാല്‍, വീണ്ടും R-1 വിസയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായ കുറഞ്ഞ കാലയളവ് വിദേശത്ത് താമസിക്കണം എന്ന നിബന്ധന ഒഴിവാക്കി.

മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും മതസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്ന് DHS വ്യക്തമാക്കി.

''പാസ്റ്റര്‍മാര്‍, പുരോഹിതര്‍, സന്യാസിനിമാര്‍, റബ്ബിമാര്‍ എന്നിവര്‍ അമേരിക്കന്‍ സമൂഹത്തിന്റെ സാമൂഹ്യവും നൈതികവുമായ അടിത്തറയുടെ ഭാഗമാണ്,'' ഉഒട വക്താവ് പറഞ്ഞു. ''മതസ്ഥാപനങ്ങള്‍ അവരുടെ നിര്‍ണായക സേവനങ്ങള്‍ തുടര്‍ന്നുനല്‍കാന്‍ കഴിയുന്നവിധം ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.''

പശ്ചാത്തലവും പ്രാധാന്യവും

ഈ ചട്ടം പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14205 (വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് സ്ഥാപിക്കല്‍) പിന്തുണയ്ക്കുന്നതാണ്. വര്‍ഷങ്ങളായി EB-4 (മതപ്രവര്‍ത്തകര്‍ക്കുള്ള) ഇമിഗ്രന്റ് വിസാ വിഭാഗത്തില്‍ അപേക്ഷകരുടെ എണ്ണം ലഭ്യമായ വിസകളെ മറികടന്നതിനെ തുടര്‍ന്ന് വലിയ കുടുക്കാണ് നിലവിലുണ്ടായിരുന്നത്.

2023-ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് നടപ്പിലാക്കിയ മാറ്റങ്ങള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള മതപ്രവര്‍ത്തകര്‍ക്ക് വിസാ കാത്തിരിപ്പ് സമയം കൂടുതല്‍ നീളാന്‍ കാരണമായി. ഇതിന്റെ ഫലമായി, നിരവധി മതപ്രവര്‍ത്തകര്‍ സ്ഥിരതാമസ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ ഞ1 വിസയിലെ അഞ്ചുവര്‍ഷ പരിധി പൂര്‍ത്തിയാക്കേണ്ടിവന്നു.

ഇത് മൂലം നിരവധി പള്ളികളും ക്ഷേത്രങ്ങളും സിനഗോഗുകളും ആരാധനാലയങ്ങളും വിശ്വസ്തരായ പുരോഹിതരെയും മറ്റ് മതസേവകരെയും നഷ്ടപ്പെടുന്ന സാഹചര്യം നേരിട്ടിരുന്നു. ഒരു വര്‍ഷത്തെ വിദേശതാമസ നിര്‍ബന്ധം ഒഴിവാക്കിയതോടെ, ഇത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ ഗണ്യമായി കുറയുമെന്ന് ഉഒട വ്യക്തമാക്കി.

ചട്ടം ഉടന്‍ പ്രാബല്യത്തില്‍

ഈ ഇടക്കാല അന്തിമ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വന്നു. ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഫെഡറല്‍ റെജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 60 ദിവസത്തിനുള്ളില്‍ USCIS-ലേക്ക് സമര്‍പ്പിക്കാമെന്ന് DHS അറിയിച്ചു.

ദീര്‍ഘകാലമായി EB-4 വിസാ കുടുക്കിനെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മതപ്രവര്‍ത്തകര്‍ക്കും മതസ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം വലിയ ആശ്വാസവും സ്ഥിരതയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ലാല്‍ വര്‍ഗീസ്, അഭിഭാഷകന്‍, ഡാലസ്