ക്ലോഡറ്റ് കോള്‍വിന്‍ അന്തരിച്ചു; ബസ്സിലെ വംശീയ വിവേചനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ പൗരാവകാശ പോരാളി

By: 600002 On: Jan 14, 2026, 9:25 AM



 

 

പി പി ചെറിയാന്‍

മോണ്ട്‌ഗോമറി, അലബാമ: അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ 'ബസ് ബഹിഷ്‌കരണ' സമരത്തിന്റെ ആദ്യ വിത്തുപാകിയ ക്ലോഡറ്റ് കോള്‍വിന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ ടെക്‌സാസില്‍ വെച്ചായിരുന്നു അന്ത്യം.

1955 മാര്‍ച്ചില്‍, അലബാമയിലെ മോണ്ട്‌ഗോമറിയില്‍ വെള്ളക്കാര്‍ക്കായി നീക്കിവെച്ച ബസ് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 15-കാരിയായ ക്ലോഡറ്റ് കോള്‍വിന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശസ്ത പൗരാവകാശ പ്രവര്‍ത്തക റോസ പാര്‍ക്‌സ് ഇതേ കാരണത്താല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് 9 മാസം മുന്‍പായിരുന്നു ഇത്.

'ചരിത്രം എന്നെ ആ സീറ്റില്‍ ഒട്ടിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു, അതുകൊണ്ട് എനിക്ക് മാറാന്‍ കഴിയില്ല' എന്നായിരുന്നു അന്ന് ആ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

മോണ്ട്‌ഗോമറിയിലെ ബസ്സുകളില്‍ വംശീയ വിവേചനം നിയമവിരുദ്ധമാക്കാന്‍ കാരണമായ ചരിത്രപരമായ നിയമപോരാട്ടത്തിലെ പ്രധാന പരാതിക്കാരിയായിരുന്നു കോള്‍വിന്‍.

റോസ പാര്‍ക്‌സിന്റെ അറസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടുകയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തപ്പോള്‍, കൗമാരക്കാരിയായിരുന്ന കോള്‍വിന്റെ ധീരത പലപ്പോഴും ചരിത്രരേഖകളില്‍ തമസ്‌കരിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് അവരുടെ പോരാട്ടം വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടു.

'അമേരിക്കയെ മാറ്റിയ പൗരാവകാശ പ്രസ്ഥാനത്തിന്റെ നിയമപരവും ധാര്‍മ്മികവുമായ അടിത്തറ പാകാന്‍ കോള്‍വിന്റെ പ്രവര്‍ത്തനം സഹായിച്ചു,' എന്ന് മോണ്ട്‌ഗോമറി മേയര്‍ സ്റ്റീവന്‍ റീഡ് അനുസ്മരിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയവരില്‍ ഒരാളായി ക്ലോഡറ്റ് കോള്‍വിന്‍ എന്നും ഓര്‍മ്മിക്കപ്പെടും.