ജേക്കബ് ജോണ്‍ കുമരകം
വാര്‍ധക്യത്തിന്റെ സായാഹ്നങ്ങളില്‍ ഒറ്റപ്പെടലിന്റെ നിഴലുകള്‍ വീഴുമ്പോള്‍, അപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ആശ്വാസത്തിന്റെ കുളിര്‍മഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ 'കുട്ടിപ്പട്ടാളത്തെ' കുറിച്ച് സംസാരിക്കുമ്പോള്‍ ഏതൊരു മുതിര്‍ന്ന ആളുടെയും മുഖത്ത് ഒരായിരം സൂര്യന്മാര്‍ ഉദിച്ചതുപോലെ ഒരു പ്രകാശം പരക്കും. ഞാനും ആ ഗണത്തില്‍പ്പെട്ട ഒരാളാണ്. അഞ്ചുപേരടങ്ങുന്ന എന്റെ കൊച്ചുമക്കളുടെ സംഘത്തെ ഞങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്നത് 'അപ്പച്ചാസ് ടീം' എന്നാണ്.
ഈ ജനുവരി ഞങ്ങള്‍ക്ക് ആഘോഷങ്ങളുടെ മാസമാണ്. എന്റെ അഞ്ചുപേരില്‍ രണ്ടുപേര്‍ദേവനും എസക്കിയേലും (ഞങ്ങളുടെ പ്രിയപ്പെട്ട സീക്കി)ഈ മാസത്തിലാണ് ജനിച്ചത്. പ്രായത്തില്‍ വെറും ഇരുപത് ദിവസത്തെ വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ കുസൃതിയുടെ കാര്യത്തില്‍ ഇവര്‍ രണ്ടുപേരും ഒന്നിനൊന്ന് മെച്ചമാണ്. ബലൂണുകളും കേക്കും വര്‍ണ്ണക്കടലാസുകളും കൊണ്ട് വീട് നിറയുന്ന, കുട്ടിക്കൂട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയിലാണ് ഞങ്ങളുടെ ഈ ദിവസങ്ങള്‍ കടന്നുപോകുന്നത്.
സീക്കിയും ദേവനും ഇപ്പോള്‍ ഒന്നാം ക്ലാസ്സിലാണ്. സീക്കിയുടെ സ്‌കൂളില്‍ അടുത്ത ആഴ്ച 'കരിയര്‍ ഡേ' (Career Day) ആഘോഷിക്കുകയാണ്. കുട്ടികള്‍ വലുതാകുമ്പോള്‍ ആരാകണം എന്ന് തീരുമാനിക്കുകയും, ആ തൊഴിലിന്റെ വേഷം ധരിച്ച് സ്‌കൂളിലെത്തുകയും വേണം. ഭാവിയിലേക്കുള്ള ലക്ഷ്യം കണ്ടെത്താനുള്ള ഒരു കൊച്ചു പാഠം.
വിഷയം വീട്ടില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അപ്പനും അമ്മയും കാര്യമായ ആലോചനയിലായി. അമ്മ നേഴ്‌സ് ആയതുകൊണ്ട്, വേണമെങ്കില്‍ ഒരു സ്‌തെതസ്‌കോപ്പും കോട്ടും സംഘടിപ്പിച്ച് അവനെ ഡോക്ടറാക്കി മാറ്റാന്‍ എളുപ്പമാണ്. എങ്കിലും അവന്റെ സ്വന്തം ഇഷ്ടം ചോദിച്ചറിയാന്‍ അപ്പന്‍ തീരുമാനിച്ചു.
'മോനെ, നിനക്ക് ഭാവിയില്‍ ആരാകാനാണ് ഇഷ്ടം?' അപ്പന്റെ ചോദ്യം കേട്ട് സീക്കി അല്പനേരം ഗൗരവത്തില്‍ ആലോചിച്ചു. മുന്‍പ് ചോദിച്ചപ്പോഴൊക്കെ ഡോക്ടര്‍, ബഹിരാകാശ സഞ്ചാരി, സൂപ്പര്‍മാന്‍ എന്നൊക്കെയായിരുന്നു മറുപടി. എന്നാല്‍ ഇത്തവണ അവന്‍ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു: 'എനിക്ക് ഒരു പാസ്റ്റര്‍ ആകണം.'
അതൊരു അപ്രതീക്ഷിത മറുപടിയായിരുന്നു. ഒരുപക്ഷേ, മുടങ്ങാതെ സണ്‍ഡേ സ്‌കൂളില്‍ പോകുന്നതുകൊണ്ടും വീട്ടിലെ പ്രാര്‍ത്ഥനകളില്‍ സജീവമായി പങ്കെടുക്കുന്നതുകൊണ്ടും അവന് തോന്നിയ ഒരു ദൈവവിളി ആയിരിക്കാം ഇതെന്നവര്‍ കരുതി. മകന്‍ നല്ലൊരു പാത തിരഞ്ഞെടുക്കുന്നതില്‍ അപ്പനും അമ്മയും ദൈവത്തിന് നന്ദി പറഞ്ഞു.
എങ്കിലും ഈ കരിയര്‍ മാറ്റത്തിന് പിന്നിലെ രഹസ്യമറിയാന്‍ അമ്മയ്ക്ക് ഒരു കൗതുകം. 'മോനെ, പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ എന്താ കാരണം?' എന്നായി അമ്മ. തന്റെ ബര്‍ത്ത്‌ഡേയ്ക്ക് വാങ്ങി തൂക്കിയിരുന്ന ഒരു ബലൂണ്‍ 'പടാ' എന്നൊരു ശബ്ദത്തോടെ കുത്തിപ്പൊട്ടിച്ചുകൊണ്ട് സീക്കി തന്റെ ലക്ഷ്യം വെളിപ്പെടുത്തി:
'പാസ്റ്റര്‍ ആയാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം ജോലിക്ക് പോയാല്‍ മതിയല്ലോ, ബാക്കി ആറു ദിവസവും എനിക്ക് വീട്ടില്‍ ഇരിക്കാമല്ലോ!'
അവന്‍ പൊട്ടിച്ച ബലൂണിന്റെ കഷ്ണങ്ങള്‍ പോലെ അപ്പന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ ഒന്നു ചിതറി. ഞായറാഴ്ച പ്രസംഗിക്കാന്‍ പോകുന്ന ഒരു മണിക്കൂര്‍ ഒഴിച്ചാല്‍ ബാക്കി സമയം പാസ്റ്റര്‍മാര്‍ക്ക് ഒഴിവുസമയമാണെന്ന അവന്റെ നിഷ്‌കളങ്കമായ കണ്ടെത്തല്‍ കേട്ട് ഞങ്ങള്‍ എല്ലാവരും തരിച്ചുപോയി.
കുട്ടികളുടെ ലോകം എത്ര ലളിതമാണ്! ജീവിതത്തിലെ തിരക്കുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഉത്കണ്ഠാകുലരാകുന്ന മുതിര്‍ന്നവര്‍ക്കിടയില്‍, കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള ഒരു കുറുക്കുവഴിയായാണ് അവന്‍ 'പാസ്റ്റര്‍' എന്ന പ്രൊഫഷനെ കണ്ടത്. ആ കുഞ്ഞു മനസ്സിലെ ലോജിക് തെറ്റാണെന്ന് പറയാന്‍ ആര്‍ക്കും തോന്നിയില്ല. കാരണം, അവര്‍ക്ക് ജീവിതം എന്നാല്‍ സന്തോഷിക്കാനുള്ളതാണ്, ജോലിയെടുത്ത് തളരാനുള്ളതല്ല.