പി പി ചെറിയാന്‍
ഫ്‌ളോറിഡ: വീട്ടില്‍ വെച്ച് നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിനായി ബീജം നല്‍കുന്ന വ്യക്തിക്ക് തന്റെ പിതൃത്വ അവകാശങ്ങള്‍ സ്വയമേവ നഷ്ടമാകില്ലെന്ന് ഫ്‌ലോറിഡ സുപ്രീം കോടതി വിധിച്ചു. 4-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി.
ആഷ്ലി ബ്രിട്ടോ, ജെന്നിഫര്‍ സാലസ് എന്നീ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകാനായി എയ്ഞ്ചല്‍ റിവേര എന്ന വ്യക്തി ബീജം നല്‍കിയിരുന്നു. വീട്ടില്‍ വെച്ച് നടത്തിയ പ്രക്രിയയിലൂടെ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചു. പിന്നീട് ഇവര്‍ വിവാഹിതരായെങ്കിലും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കുട്ടിയുടെ നിയമപരമായ പിതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിവേര കോടതിയെ സമീപിച്ചത്.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) പോലുള്ള അത്യാധുനിക ലാബ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ദാതാവിന് അവകാശം ഇല്ലാതാകുന്നത് എന്ന 1993-ലെ നിയമം ഇവിടെ ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു.
വീട്ടില്‍ വെച്ച് ലളിതമായ രീതിയില്‍ നടത്തിയ ബീജസങ്കലനമായതിനാല്‍, റിവേര തന്റെ പിതൃത്വ അവകാശങ്ങള്‍ ഉപേക്ഷിച്ചതായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ജാമി ഗ്രോഷാന്‍സ് വ്യക്തമാക്കി.
വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാര്‍, ഈ തീരുമാനം ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഒരു കുട്ടിക്ക് രണ്ട് മാതാപിതാക്കള്‍ എന്ന നിലവിലുള്ള നിയമസംഹിതയെ ഇത് ബാധിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
എങ്കിലും, റിവേരയ്ക്ക് അന്തിമ പിതൃത്വ അവകാശം ലഭിക്കണമെങ്കില്‍ മറ്റ് നിയമപരമായ മാനദണ്ഡങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്. നിലവില്‍ ഈ നിയമത്തിന്റെ പേരില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല എന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.