രാജ്യം വിട്ടുപോകാത്തവരെ കണ്ടെത്താനും നീക്കം ചെയ്യാനും കനേഡിയൻ സർക്കാർ കടുത്ത നടപടികളിലേക്ക്. 2025-ൽ കാനഡയിലെ ലക്ഷക്കണക്കിന് വിദേശികളുടെ വിസ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഏകദേശം 4.9 ദശലക്ഷം താൽക്കാലിക വിസകളും പെർമിറ്റുകളുമാണ് ഈ വർഷം അവസാനിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത ആറ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ നിലവിൽ കാനഡയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും സ്റ്റുഡൻ്റ് വിസയിലോ താൽക്കാലിക വർക്ക് പെർമിറ്റിലോ എത്തിയവരാണ്. ജനസംഖ്യാ വർധനവ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി വിസകൾ പുതുക്കി നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഇമിഗ്രേഷൻ മന്ത്രാലയം. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കണക്കുകൾ പ്രകാരം, 2025-ൽ റെക്കോർഡ് എണ്ണം വിദേശികളെയാണ് രാജ്യത്തുനിന്ന് പുറത്താക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് "എൻഫോഴ്സ്ഡ് റിമൂവൽസ്" (Enforced Removals) വിഭാഗത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 18,785 പേരെയാണ് ഇത്തരത്തിൽ നീക്കം ചെയ്തത്.
എന്നാൽ, വിസ കാലാവധി കഴിഞ്ഞിട്ടും രജിസ്റ്റർ ചെയ്യാത്തവരുടെയും അജ്ഞാത കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും എണ്ണം വർധിക്കുന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാകുന്നു. രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കുമെന്നും മാനുഷിക പരിഗണനകൾ നിലനിർത്തിക്കൊണ്ടുതന്നെ കർശനമായ നടപടികൾ തുടരുമെന്നും ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ് വ്യക്തമാക്കി.