'നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒന്നിക്കുക' - ലിയോ പതിനാലാമന്‍ മാര്‍പാപ്പ

By: 600002 On: Dec 26, 2025, 8:57 AM


 

പി പി ചെറിയാന്‍

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരോടുള്ള നിസ്സംഗത വെടിയാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സ്ഥാനാരോഹണത്തിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തിലാണ്  അദ്ദേഹം ലോകരാജ്യങ്ങളിലെ യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാമര്‍ശിച്ചത്.

ഗാസയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍, യമനിലെ പട്ടിണിപ്പാവങ്ങള്‍, മെഡിറ്ററേനിയന്‍ കടലിലൂടെയും അമേരിക്കന്‍ ഭൂഖണ്ഡത്തിലൂടെയും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ എന്നിവരെ നാം വിസ്മരിക്കരുതെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

കേവലം ഏകപക്ഷീയമായ പ്രസംഗങ്ങള്‍ കൊണ്ട് സമാധാനം ഉണ്ടാകില്ലെന്നും, മറ്റുള്ളവരുടെ വേദനകള്‍ കേള്‍ക്കാനുള്ള മനസ്സ് കാണിക്കുമ്പോള്‍ മാത്രമേ ലോകം മാറൂ എന്നും അദ്ദേഹം പറഞ്ഞു.

 ഉക്രെയ്ന്‍, ലബനന്‍, ഇസ്രായേല്‍, പലസ്തീന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ സമാധാനം പുലരാന്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. കൂടാതെ മ്യാന്‍മര്‍, സുഡാന്‍, കോംഗോ എന്നിവിടങ്ങളിലെ അസ്ഥിരതയെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒഴിവാക്കിയിരുന്ന 'വിവിധ ഭാഷകളിലുള്ള ക്രിസ്മസ് ആശംസകള്‍' ലിയോ പതിനാലാമന്‍ വീണ്ടും പുനരാരംഭിച്ചു. അമേരിക്കക്കാരനായ മാര്‍പാപ്പ തന്റെ മാതൃഭാഷയായ ഇംഗ്ലീഷിലും സ്പാനിഷിലും ആശംസകള്‍ നേര്‍ന്നപ്പോള്‍ വലിയ ആവേശത്തോടെയാണ് വത്തിക്കാനിലെ വിശ്വാസികള്‍ അത് സ്വീകരിച്ചത്.