മൂന്ന് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ സംസ്ഥാനത്ത് വളര്‍ത്തുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

By: 600002 On: Dec 25, 2025, 11:10 AM


 

 

പി പി ചെറിയാന്‍

ചിക്കാഗോ: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസില്‍ 1994-ന് ശേഷം ആദ്യമായി ഒരു വളര്‍ത്തുനായ്ക്ക് പേവിഷബാധ (Rabies) സ്ഥിരീകരിച്ചു. ചിക്കാഗോയിലെ ഒരു കുടുംബം ദത്തെടുത്ത നായ്ക്കുട്ടിക്കാണ് രോഗം ബാധിച്ചത്.

ജൂലൈയില്‍ ഒരു സന്നദ്ധ സംഘടനയില്‍ നിന്ന് ദത്തെടുത്ത നായ്ക്കുട്ടി അക്രമാസക്തനാവുകയും വീട്ടുകാരെ കടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഡിസംബര്‍ 17-ന് നായയെ ദയാവധത്തിന് വിധേയമാക്കി.

നായയ്ക്ക് നേരത്തെ പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയിരുന്നതായാണ് വിവരം. എങ്കിലും എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.

നായയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 13 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ (Post-exposure prophylaxis) നല്‍കിത്തുടങ്ങി. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.

ഇല്ലിനോയിയില്‍ സാധാരണയായി വവ്വാലുകളിലാണ് പേവിഷബാധ കാണാറുള്ളത്. കുക്ക് കൗണ്ടിയില്‍ 1964-ന് ശേഷം ആദ്യമായാണ് ഒരു നായയില്‍ ഈ വൈറസ് കണ്ടെത്തുന്നത്.

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ 100% മരണകാരണമായേക്കാവുന്ന രോഗമാണിത്. അതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യസമയത്ത് വാക്‌സിന്‍ നല്‍കണമെന്നും മൃഗങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.