കാനഡയിൽ പടർന്നുപിടിക്കുന്ന H3N2 ഇൻഫ്ലുവൻസ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലുണ്ടാകുന്ന വൈറൽ ഇൻഫെക്ഷനുകൾ രക്തം കട്ടപിടിക്കാനുള്ള പ്രവണത വർധിപ്പിക്കുകയും ധമനികളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പനി ബാധിച്ചതിനെത്തുടർന്നുള്ള ആഴ്ചകളിൽ ഇത് പക്ഷാഘാതത്തിനോഹൃദയാഘാതത്തിനോ കാരണമായേക്കാം.
ലബോറട്ടറി പരിശോധനയിലൂടെ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചവർക്ക് ഒരു മാസത്തിനുള്ളിൽ ഹൃദയാഘാതത്തിന് നാലിരട്ടിയും പക്ഷാഘാതത്തിന് അഞ്ചിരട്ടിയും സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പനി പടരുന്നതിനൊപ്പം കാനഡയിലെ ശൈത്യകാലത്ത് മഞ്ഞ് നീക്കം ചെയ്യുന്നതും ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. കൊടും തണുപ്പിൽ കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നത് ഹൃദയത്തിന് വലിയ ആയാസമുണ്ടാക്കുമെന്ന് ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ ഡോ. ഫഹദ് റസാഖ് പറഞ്ഞു. കോവിഡ്-19 ബാധിച്ചവരിലും സമാനമായ രീതിയിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഗൗരവമായി കാണണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.