ശ്രീനിവാസന്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിലെ ബഹുമുഖ പ്രതിഭ 

By: 600002 On: Dec 20, 2025, 6:57 AM

 


മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത നടനും സംവിധാകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍(69) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. 

മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാവം രൂപപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ കഴിഞ്ഞതിന് ശേഷമാണ്. 1976 ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. 

1984 ല്‍ ഓടരുതമ്മാവാ അളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി രചനയിലേക്ക് കടന്നു. പിന്നീട് തിരക്കഥാകൃത്തായും നടനായും സംവിധായകനായും നിര്‍മാതാവായും മലയാള് സിനിമയില്‍ നിറഞ്ഞുനിന്നു. 

മോഹന്‍ലാലിനൊപ്പം പ്രധാന വേഷങ്ങളിലെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രങ്ങളായിരുന്നു മിക്കതും. നര്‍മ്മത്തിലൂടെ ഗൗരവതരമായ കാര്യങ്ങള്‍ സിനിമാസ്വാദകരിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ, വരവേല്‍പ്പ്, മിഥുനം, ഉദയനാണ് താരം തുടങ്ങിയ സനിമികളില്‍ മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ചു. 

സന്ദേശം( മികച്ച കഥ), മഴയെത്തും മുമ്പേ(മികച്ച തിരക്കഥ), ചിന്താവിഷ്ടയായ ശ്യാമള( മികച്ച ജനപ്രിയ ചിത്രം), വടക്കുനോക്കിയന്ത്രം(മികച്ച ചിത്രം), തകരച്ചെണ്ട(പ്രത്യേക ജൂറി പുരസ്‌കാരം) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.