എഡ്മൻ്റണിലുണ്ടായത് ആസൂത്രിതമായ ഇരട്ടക്കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സിൽവർബെറിക്ക് സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വംശജരായ രൺവീർ ഗിൽ (20), ഗുർദീപ് സിംഗ് (26) എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതാണ് മരണകാരണമെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ 1:45-ഓടെ 32 സ്ട്രീറ്റിനും 26 അവന്യൂവിനും സമീപം വെടിയൊച്ച കേട്ടെന്ന വിവരത്തെത്തുടർന്ന് എത്തിയ ഉദ്യോഗസ്ഥർ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ഒരു പാർട്ടിയിൽ പങ്കെടുക്കവേ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോകാനിറങ്ങിയപ്പോഴാണ് യുവാക്കൾക്ക് നേരെ വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. ടൊറൻ്റോ സ്വദേശിയായ രൺവീർ, വിസ ആവശ്യത്തിനായി കാൽഗറിയിൽ എത്തിയതായിരുന്നു. തിരികെ പോകുന്നതിന് മുൻപ് സുഹൃത്തുക്കൾക്കൊപ്പം എഡ്മൻ്റണിലെ പാർട്ടിയിൽ പങ്കെടുത്ത രൺവീർ, മദ്യം കഴിക്കാത്തതിനാൽ വാഹനം ഓടിക്കാനായി ഡ്രൈവർ സീറ്റിൽ ഇരുന്ന സമയത്താണ് അക്രമി സംഘം വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് കറുത്ത നിറത്തിലുള്ള ഒരു എസ്‌യുവി (SUV) കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉള്ളവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.