യു എസില്‍ കുട്ടികള്‍ക്കായി 'ട്രംപ് അക്കൗണ്ടുകള്‍': ജനിക്കുമ്പോള്‍ 1,000 ഡോളര്‍ നിക്ഷേപം

By: 600002 On: Dec 18, 2025, 10:27 AM


 

 

ലാല്‍ വര്‍ഗീസ്, ഡാളസ് 

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുട്ടികള്‍ക്കായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ 'ട്രംപ് അക്കൗണ്ടുകള്‍' ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് ജനനസമയത്ത് തന്നെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2025 ജനുവരി 1 നും 2028 ഡിസംബര്‍ 31-നും ഇടയില്‍ ജനിക്കുന്ന ഓരോ യു.എസ് പൗരനായ കുട്ടിക്കും സര്‍ക്കാര്‍ 1,000 ഡോളര്‍ വീതം അക്കൗണ്ടില്‍ നിക്ഷേപിക്കും.

പ്രതിവര്‍ഷം 5,000 ഡോളര്‍ വരെ മാതാപിതാക്കള്‍ക്ക് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ ഈ തുക 6 ലക്ഷം മുതല്‍ 10 ലക്ഷം ഡോളര്‍ വരെയായി വളരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു.

ഐ.ആര്‍.എസ് (IRS) ഫോം 4547 വഴി മാതാപിതാക്കള്‍ക്ക് കുട്ടികളെ പദ്ധതിയില്‍ ചേര്‍ക്കാം.

18 വയസ്സ് പൂര്‍ത്തിയാകാതെ ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കുറഞ്ഞ മാനേജ്മെന്റ് ഫീസുള്ള (0.1% താഴെ) മ്യൂച്വല്‍ ഫണ്ടുകളിലോ ഇക്വിറ്റികളിലോ മാത്രമായിരിക്കും നിക്ഷേപം.

സ്വകാര്യ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഹെഡ്ജ് ഫണ്ട് മാനേജര്‍ റേ ഡാലിയോ 75 മില്യണ്‍ ഡോളര്‍ പദ്ധതിക്കായി വാഗ്ദാനം ചെയ്തു. കൂടാതെ, മൈക്കല്‍ ഡെല്ലും ഭാര്യയും ചേര്‍ന്ന് 2.5 കോടി കുട്ടികള്‍ക്കായി 6.25 ബില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നികുതി-ചെലവ് നിയമനിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി https://trumpaccounts.gov/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.