അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് 2026 ജനുവരി ഒന്ന് മുതൽ പ്രവേശന നിരക്ക് കുത്തനെ കൂടും. പുതിയ 'അമേരിക്ക-ഫസ്റ്റ്' നയത്തിൻ്റെ ഭാഗമായി, വിദേശ സന്ദർശകരുടെ വാർഷിക പാസ് തുക 80 ഡോളറിൽ നിന്ന് 250 ഡോളറായി ഉയർത്തിയിട്ടുണ്ട്. ഏകദേശം മൂന്നിരട്ടിയാണിത്. കൂടാതെ, ഗ്രാൻഡ് കാന്യൺ, യോസെമിറ്റി, യെല്ലോസ്റ്റോൺ തുടങ്ങി ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന 11 പ്രമുഖ ദേശീയോദ്യാനങ്ങളിൽ സാധാരണ പ്രവേശന ഫീസിന് പുറമെ ഓരോ വിദേശിക്കും 100 ഡോളർ അധിക സർചാർജ് കൂടി നൽകേണ്ടി വരും. 16 വയസ്സിന് മുകളിലുള്ള വിദേശ സഞ്ചാരികൾക്കാണ് ഈ അധിക ഫീസ് ബാധകമാകുന്നത്.
അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന പാർക്കുകളുടെ അറ്റകുറ്റപ്പണികൾക്കും വികസനത്തിനുമായി വിദേശികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനാണ് ഈ നടപടിയെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ദ ഇൻ്റീരിയർ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ നിവാസികൾക്ക് വാർഷിക പാസ് നിരക്ക് 80 ഡോളറായി തന്നെ തുടരും. കൂടാതെ, യുഎസ് പൗരന്മാർക്കായി ട്രംപിൻ്റെ ജന്മദിനം ഉൾപ്പെടെയുള്ള അഞ്ച് അധിക ദിവസങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. സന്ദർശകരുടെ തിരക്ക് കുറയ്ക്കാനും പാർക്കുകളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ മാറ്റങ്ങൾ കനേഡിയൻ വിനോദസഞ്ചാരികളെയും ടൂർ ഓപ്പറേറ്റർമാരെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.