കനത്ത മഴയെ തുടർന്ന് ബി.സി.യിലെ പ്രധാന ഹൈവേകൾ അടച്ചു. ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഹോപ്പിനും ലിറ്റണും ഇടയിലുള്ള ഹൈവേ 1 അടച്ചു. പെംബർട്ടൺ മുതൽ ലില്ലൂയെറ്റ് വരെയുള്ള സീ ടു സ്കൈ ഹൈവേയും അടച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയെ തുടർന്ന് ഹൈവേ 5-ൽ യാത്രാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഹോപ്പിനും പ്രിൻസ്റ്റണും ഇടയിലുള്ള ഹൈവേ 3 ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സാഹചര്യങ്ങൾ മോശമാവുകയാണെങ്കിൽ കൂടുതൽ ഹൈവേകൾ പെട്ടെന്ന് അടയ്‌ക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധ്യമെങ്കിൽ യാത്രകൾ മാറ്റിവെക്കാനും ഡ്രൈവർമാരോട് അഭ്യർഥിച്ചു.അത്യാവശ്യ യാത്രകൾ ചെയ്യുന്നവർ ഭക്ഷണവും വെള്ളവും പുതപ്പുകളും ഫ്ലാഷ്‌ലൈറ്റുകളും അടക്കമുള്ള സാധനങ്ങളും കൂടെ കരുതണം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ വിവരങ്ങൾക്കായി DriveBC പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി ജനല്ല സ്റ്റെയ്റ്റ് ആളുകളോട് ആവശ്യപ്പെട്ടു.
ഫ്രേസർ വാലിയിലെ പ്രദേശങ്ങൾ മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് ഇപ്പോഴും കരകയറുന്നതേയുള്ളൂ, ഈ ആഴ്ച കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഈ മേഖലയിൽ ശീതകാല കൊടുങ്കാറ്റുകൾ തുടരുന്നതിനാൽ സുരക്ഷയ്ക്കാണ് പരമമായ മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.